2014 ഫെബ്രുവരി 8, ശനിയാഴ്‌ച

ജിന്നുകളുടെ താഴ്വരയിലേക്ക്...

ഹൈപ്പര്‍  പാണ്ടയില്‍  ബിഗ്‌സേല്‍  ഓഫര്‍  ഉണ്ടെന്നറിഞ്ഞ് റൂം മേറ്റ്സിനെയും കൂട്ടി പുറപ്പെട്ടതായിരുന്നു. വഴിക്ക് വെച്ച് കൂടെയുള്ള മഹ്റൂഫിന്റെ   ചോദ്യം, “സലാഹോ ഇജ്ജ് ഈ റോഡിന്റെ അവസാനം വരെ പോയിക്ക്ണോ? അവിടേണു വണ്ടി നിര്‍തിട്ടാല്‍  ബാക്കിലേക്ക്‌ തന്നെ വര്ണ സ്ഥലം!” ഹേയ് അത് അവിടല്ലല്ലോ ജുര്‍ഫിലാണ് എന്നാണല്ലോ മൊഹമ്മാക്ക പറഞ്ഞത് ...അവന്റെ വിവരണത്തെ ഞാന്‍  ഖണ്ഡിച്ചു. ആര് പറഞ്ഞു ജുര്‍ഫിലാന്നു, ഞങ്ങള്‍ പോയതല്ലേ അവിടെ, ഈ റോഡിന്റെ അവസാനത്തിലാ ആ സ്ഥലം.. ഉടനെ അന്‍വറിന്റെ പ്രതികരണം. അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു. അപ്പൊ എനിക്കും വാശിയായി എന്നാല്‍ അവിടെ പോയിട്ട് തന്നെ കാര്യം. പിന്നെ ഒരിക്കല്‍  പോവാം എന്ന അവരുടെ അഭിപ്രായത്തിന് ചെവി കൊടുക്കാതെ യാത്ര കഴിഞ്ഞാവാം ഷോപ്പിംഗ്‌ എന്നും പറഞ്ഞ് ഞാന്‍  വണ്ടി മുന്നോട്ടെടുത്തു. മദീനയില്‍  എത്തിയിട്ടിപ്പോ 3 മാസം കഴിഞ്ഞു. സൌദിയുടെ  മറ്റു ഭാഗങ്ങളെപ്പോലെയല്ല മദീന. മസ്ജിദുന്നഭവിയെ ചുറ്റിയാണ്‌ പ്രധാന പട്ടണം. അവിടെ നിന്നും അഞ്ചെട്ട് കിലോമീറ്റര്‍  കഴിഞ്ഞാല്‍  പിന്നെ ഒറ്റപ്പെട്ട മസറകളും (ഈന്തപ്പന, പച്ചക്കറികള്‍ ,പഴങ്ങള്‍ തുടങ്ങിയവയുടെ കൃഷിയിടം), ലേബര്‍ ക്യാമ്പുകളും, വലിയ കമ്പനികളും മാത്രമേയൊള്ളൂ കാഴ്ച്ചകളായിട്ട്. ഇപ്പൊ തീര്‍ത്തും ഒരു സമശീതോഷ്ണമായ കാലാവസ്ഥയാണ് ഇവിടം. കൂട്ടുകാരുമായി ഇതാദ്യമാണ് ഒരുമിച്ചൊരു യാത്ര. തികച്ചും അവിചാരിതമായ, ആകാംഷഭരിതമായ യാത്ര...ജിന്നുകളുടെ താഴ്വരയിലേക്ക്...
റോഡിനിരുവശവും വളര്‍ന്ന്  നില്‍ക്കുന്ന ചെറിയ ചെടികള്‍  മനോഹരമായ പൂക്കളെയും തലയിലേറ്റി ഈന്തപ്പനകളോട് കുശലം പറഞ്ഞിരിക്കുന്ന കാഴ്ച്ച അതി മനോഹരമാണ്. ഒരു പാട് ദൂരം ഈ കാഴ്ച്ചകള്‍ ഞങ്ങളെ മുന്നോട്ടാനയിച്ചു.പഴയ സാധനങ്ങള്‍ വില്‍ക്കുന്ന “അറാജ്” വരെയൊള്ളൂ ഈ ആറുവരിപ്പാത. പിന്നീടങ്ങോട്ട് ഡിവൈടര്‍ ഇല്ലാത്ത രണ്ടു വരിപ്പാത മാത്രമാണ്, അതാണെങ്കില്‍  വളരെയധികം അപകട സാധ്യതയുള്ളതും. എതിരെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാര്‍ ചെറുതായി ഉലയുന്നുണ്ടായിരുന്നു. ആ യാത്ര “അല്‍ ഖലീല്‍” എന്ന സ്ഥലത്തെത്തിയപ്പോഴേക്കും മുന്നില്‍ നല്ല വീതിയുള്ള നാലുവരിപ്പാത നീണ്ട് നിവര്‍ന്ന് കിടക്കുന്നു. കാല്‍ പതിയെ ആക്സിലെറ്ററില്‍ അമരാന്‍ തുടങ്ങി 80-100-120, മലകളെയും, മസറകളെയും, മണല്‍ക്കാടുകളെയും അതിവേഗം പിന്നിലാക്കി ഞങ്ങളുടെ കാര്‍ കുതിച്ചു. വിജനമായ മണല്‍ക്കാടുകളും വലിയ മലകളും നീലാകാശത്തിനു താഴെ പൊള്ളുന്ന വെയിലുമേറ്റ്‌ ശാന്തമായി കിടക്കുകയാണ്. ഇടയ്ക്കിടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ അവയുടെ ശാന്തതയെ ശല്യപ്പെടുത്തുന്നുണ്ടായിരിക്കണം. തികച്ചും വ്യത്യസ്ഥമായ ഒരനുഭൂതിയാണ് ഞങ്ങള്‍ക്കുണ്ടായത്. മലകളെല്ലാം തന്നെ ഒരതിര് പോലെ ഒന്നിന് പിറകെ ഒന്നായി പല വലിപ്പത്തില്‍, പല നിറത്തില്‍, പല തരത്തില്‍  കണ്ണുകളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ഏകാന്തതയുടെ ഭയവും ഭംഗിയും  എന്താണെന്ന് ഒരുമിച്ചറിയാന്‍ പറ്റുന്ന സ്ഥലങ്ങള്‍.
കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് പലപ്പോഴും കാണണമെന്ന് കരുതിയിരുന്ന ആ കാഴ്ച ഞാന്‍ കണ്ടത്‌. സര്‍വ്വ സ്വാതന്ത്ര്യത്തോടും കൂടി ചെറിയൊരു ഒട്ടകക്കൂട്ടം മണല്‍പ്പരപ്പിലൂടെ പൂഞ്ഞയുമാട്ടി മേഞ് നടക്കുന്നു. അങ്ങകലെയുള്ള ഒന്നുരണ്ട് ചെറിയ മരങ്ങളുടെയടുത്തേക്കാണ് അവ നീങ്ങുന്നത്. കണ്ട പാടെ ഞാന്‍ വണ്ടിയൊതുക്കി മൊബൈലുമായി പുറത്തിറങ്ങി. റോഡ് മുറിച്ച് കടന്ന് അപ്പുറത്തെത്തി. ചുട്ടു പൊള്ളുന്ന മണലിലൂടെ അവയുടെ നേരെ നടന്നു നീങ്ങുമ്പോള്‍ മനസ്സു നിറയെ ആകാംഷയും അല്‍പ്പം ഭയവുമായിരുന്നു. പഞ്ഞി രോമങ്ങളുമായി  തുള്ളിച്ചാടി നടക്കുന്ന കുഞ്ഞൊട്ടകങ്ങള്‍,തള്ളയുടെ അകിട്ടിലേക്ക് തല പൂഴ്ത്തി അമ്മിഞ്ഞ നുകരുകയും പരസ്പരം ചുംബിക്കുകയും ചെയ്യുന്ന മാതൃത്വത്തിന്റെ ആ നിറക്കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. മൊബൈലില്‍ ഫോട്ടോ എടുക്കുമ്പോഴും അവറ്റ എന്നെ ആക്രമിക്കാന്‍  വരുമോ എന്നാ പേടിയായിരുന്നു ഉള്ളു നിറയെ, അതിനാല്‍ തന്നെ അല്‍പ്പം കരുതലോടെയാണ് അടുത്തേക്ക് ചെന്നത്. കൂടെയുണ്ടായിരുന്നവരുടെ വിളി കേട്ട് തിരിച്ച്  നടന്നപ്പോഴാണ് ഒട്ടകക്കൂട്ടങ്ങളെയും നോക്കി ഒരുപാട് ദൂരം ഞാനാ മണലിലൂടെ നടന്നിട്ടുണ്ട് എന്ന് മനസ്സിലായത്. കാറിന്റെ അടുത്തെത്തിയപ്പോഴേക്കും കിതപ്പും ദാഹവും വല്ലാതെ കൂടിയിരുന്നു. 
ഒട്ടക വിശേഷങ്ങള്‍  മറ്റുളളവരുമായി പങ്കു വെക്കുമ്പോള്‍ മഹ്റൂഫിന്റെ കമന്റ് “ ഇജ്ജ് മൊബൈലുമായി വണ്ടീന്നു ഇറങ്ങി പോയതും തിരിച്ച് ഒട്ടകം അന്നെ ഓടിക്കുന്നതും വീഡിയോ എടുക്കാന്‍ ഞാന്‍ അന്‍വറിനോട് പറയായിരുന്നു’’ . അതും പറഞ്ഞ് ഒരു കൂട്ടച്ചിരിയും കഴിഞ്ഞ് ഞങ്ങള്‍ മുന്നോട്ട് നീങ്ങി. ഏറെക്കുറെ വിജനമായ പ്രദേശമാണ്, ഇടക്ക് ഞങ്ങള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലത്തിന്റെ പേര് വെച്ച ബോര്‍ഡ്‌ കണ്ടു. മുന്നില്‍ ഇടതു വശത്തായി ചെറിയൊരു ചെക്ക്‌ ഡാമും, മീന്‍ പിടിക്കാന്‍ ഡാമില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡും. ആദ്യമൊക്കെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ആ ഡാമില്‍ ഇപ്പോള്‍ വെള്ളം തീരെ കുറവാണ്, കൂടാതെ പട്ടണത്തില്‍  നിന്നുള്ള ഉപയോഗശൂന്യമായ വെള്ളം ഒഴുക്കി വിടാനാണ് ഇപ്പോള്‍  ഈ ഡാമും ചെറിയ തടാകവും ഉപയോഗിക്കുന്നത്. തടാകത്തിന്റെ ചുറ്റുമുള്ള പ്രദേശം വലിയൊരു മരുപ്പച്ചയായി തലയുയര്‍ത്തി  നില്‍പ്പുണ്ട്. തടാകത്തില്‍ വലിയ മീനുകള്‍ ഉള്ളതിനാല്‍ ഇവിടെ മീന്‍പിടിക്കാന്‍ ധാരാളം ആളുകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ മലിന ജലത്തില്‍ വളരുന്ന ഈ മീനുകള്‍ വില്‍പ്പനക്കെത്തുന്നതറിഞ്ഞ് ബലദിയ്യ (നാട്ടിലെ മുനിസിപ്പാലിറ്റി) വിഭാഗം മീന്‍ പിടുത്തവും തടാകത്തിലിറങ്ങുന്നതും നിരോധിച്ചിട്ടുണ്ടെന്നും തടാകത്തിലിറങ്ങിയ ബംഗാളികള്‍  മീനിന്റെ കടിയേറ്റ് ചികിത്സിക്കാന്‍ ഹോസ്പിറ്റലില്‍  വന്നിരുന്നെന്നും അന്‍വര്‍  പറഞ്ഞാണറിഞ്ഞത്. കുറെ നേരത്തെ മരുക്കാഴ്ച്ചകള്‍ക്കിടയില്‍ കണ്ട ആ തടാകവും ചുറ്റുമുള്ള പച്ചപ്പും കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകുന്നതായിരുന്നു.
കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴാണ് വിചിത്രമായ അനുഭവം ഉളവാക്കുന്ന “ത്വരീഖ് ബൈള്”എന്ന സ്ഥലത്തെത്തിയത്. ന്യൂട്രല്‍ ഗിയറില്‍ നിര്‍ത്തിയ വാഹനങ്ങള്‍ നല്ല വേഗതയില്‍ പിറകിലേക്ക് നീങ്ങുന്ന കാഴ്ച്ചയും കണ്ട് അത്ഭുതസ്ഥരായി നില്‍ക്കുന്ന വലിയൊരു ആള്‍ക്കൂട്ടം ദൂരെ നിന്ന് തന്നെ ഞങ്ങള്‍  കണ്ടു. മൂന്നാല് പ്രാവശ്യം കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്ത് ഞങ്ങളും അവരുടെ കൂടെ ആ അത്ഭുത പ്രതിഭാസത്തെ ആസ്വദിച്ചു. “ഭൂമിയിലും, ആകാശത്തിലും, എന്റെ സൃഷ്ടിപ്പിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്” എന്നാ ദൈവിക വചനം എന്റെ മനസ്സിലേക്കോടിക്കയറി. ഈ പ്രതിഭാസത്തിന്റെ കാരണം എന്താണെന്നതിനെ കുറിച്ച് പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉള്ളത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ നിയമവും, കാന്തികതയും എന്നതാണിതിന്റെ ശാസ്ത്രീയ സത്യം എങ്കിലും “ജിന്നു”കളുടെ വിഹാരമാണ് ഇതിനു കാരണമെന്നു പലരും വിശ്വസിക്കുന്നു. ശരിക്കും ജിന്നുകളുടെ താഴ്വര പോലെ ആ പ്രദേശം നമ്മെ ഭീതിപ്പെടുത്തുക തന്നെ ചെയ്യുന്നുമുണ്ട്. അത്രക്ക് എകാന്തതയാണവിടം. ഒരു മല പാറക്കെട്ടുകള്‍ മാത്രമുള്ളതാണെങ്കില്‍ മറ്റേത് ചെറിയ ഉരുളന്‍ കല്ലുകള്‍  നിറഞ്ഞത്‌, മറ്റൊന്ന് പൂര്‍ണ്ണമായും മണല്‍ മൂടിയതാണെങ്കില്‍ അടുത്തത് ചുവന്ന മണ്ണിന്റെ കൂമ്പാരം പോലെ... ആ കാഴ്ച്ചകളെ പിന്നിലേക്കാക്കി ഞങ്ങള്‍ മുന്നോട്ട് കുതിച്ചു. ആ റോഡിന്റെ അവസാനം അതി മനോഹരമായ കാഴ്ച്ചകളാണെന്ന കൂടെയുള്ളവരുടെ അഭിപ്രായം കാറിന്റെ വേഗത കൂട്ടി.
രാത്രി കാലങ്ങളിള്‍ സ്വദേശികള്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പണിതിട്ടുള്ള ചെറിയ കൂടാരങ്ങള്‍ മലകള്‍ക്ക് താഴെ തലയുയര്‍ത്തി നില്‍പ്പുണ്ടായിരുന്നു. അവരുടെ തണുപ്പ് കാലം മരുഭൂമികളിലെ കൂടാരങ്ങളിലും മറ്റുമായി കഴിച്ച് കൂട്ടാനാണവര്‍ക്കിഷ്ടം. അത്തരമൊരു രാത്രി എന്റെയും ഒരു അടങ്ങാത്ത ആഗ്രഹമാണ്. രാത്രിയില്‍ ഇവിടുത്തെ ആകാശം താരസമ്പന്നമാണെന്നും കാലാവസ്ഥ ഏറെ സന്തോഷമുളവാക്കുന്നതാണെന്നും കൂടെ ജോലി ചെയ്യുന്ന ഒരു സ്വദേശി പറഞ്ഞപ്പോഴാണറിഞ്ഞത്. റോഡിന്റെ അവസാനം ഒരു യു-ടേണ്‍ ആണ്. അവിടെ നിന്നും പിന്നെ മണലിലൂടെയും, ചെറിയ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെയും അല്‍പ്പ ദൂരം കൂടി മുന്നോട്ട് പോവാം. ഞങ്ങളവിടെ എത്തിയപ്പോള്‍ ഒരു സ്വദേശി പൌരന്‍ അയാളുടെ ഫോര്‍വീല്‍  ജീപ്പുമായി സാഹസ പ്രകടനം നടത്തുന്നുണ്ടായിരുന്നു. ഒരു ചെറിയ മരത്തിന് താഴെ കാര്‍ നിര്‍ത്തിയിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി. ചുറ്റും പല തരത്തിലുള്ള കൂറ്റന്‍ മലകള്‍ മാത്രം. സാഹസികരായ സന്ദര്‍ശകര്‍  അവരവരുടെ രാജ്യത്തിന്റെ പതാകകള്‍ മലയുടെ മുകളിലുള്ള വലിയ പാറകളില്‍ പെയിന്റ് ചെയ്തത് താഴെ നിന്ന് നോക്കിയാല്‍ വ്യക്തമായി കാണാം. പാകിസ്ഥാന്‍, സിറിയ, ബംഗ്ലാദേശ്, സൗദി തുടങ്ങിയ രാജ്യങ്ങളുടേതായിരുന്നു കൂടുതലും. വളരെ സാഹസപ്പെട്ടാണ് അവരത് വരച്ചിട്ടുണ്ടാകുക എന്നത് ആ മലക്ക് മുകളിലേക്ക് നോക്കിയാല്‍ തന്നെ മനസ്സിലാകും. മണല്‍ താഴ്വരക്ക് താഴെ ചെറിയൊരു കൊക്കയാണ്. ടിപ്പര്‍ ലോറി തട്ടിയ മെറ്റല്‍  പോലെ ചെറിയ കല്ലുകള്‍  ഒരു മലക്ക് മുകളില്‍ ആവരണമായി നില്‍ക്കുന്ന കാഴ്ച്ച കണ്ട് “ഇമ്മേ ആരാ ആ മലന്റെ മോളില്‍ കൊണ്ടോയി മെറ്റല് തട്ടിയെ” എന്ന കൂടെയുണ്ടായിരുന്ന അഫ്സലിന്റെ മണ്ടന്‍ ചോദ്യം ആ ഏകാന്തതയില്‍ ഒരു പൊട്ടിച്ചിരിക്ക് വകയൊരുക്കി. രാത്രിയില്‍ ചെന്നായ്ക്കളുടെയും, കുറുനരികളുടെയും ഇഷ്ട താവളമാണവിടം. 
സ്വൈര്യ വിഹാരം നടത്തുന്ന ഒട്ടകക്കൂട്ടങ്ങളും, മരുപ്പച്ചയും, മരീചികയും,വിസ്മയങ്ങളായ പാറക്കെട്ടുകളും, മണല്‍ വിരിച്ച താഴ്വരക്കാഴ്ച്ചകളും, സുഖശീതളമായ കാലാവസ്ഥയും, ഭൂമിയുടെ അത്ഭുത പ്രതിഭാസവും ദര്‍ശിച്ച് നിനച്ചിരിക്കാതെ കൈ വന്ന ആ രണ്ടര മണിക്കൂര്‍ യാത്രയുടെ അവാസാനം തിരികെ ഹൈപ്പര്‍ പാണ്ടയിലേക്ക്, ബിഗ്‌ സൈല്‍ ഓഫറിനായ്....