2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഞാന്‍ കണ്ട മദായിന്‍ സാലിഹ്

മനോഹരമായി ചെത്തി മിനുക്കിയ കവാടം 
കാലം കുറേയായി ഈ ആഗ്രഹം മനസ്സില്‍  കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് "ഖുര്‍ആനിന്റെ ചരിത്രഭൂമികയിലൂടെ" എന്ന വീഡിയോ കണ്ട സമയത്ത്  അതില്‍ കാണിച്ച ചരിത്ര സ്ഥലങ്ങളെല്ലാം  കാണണമെന്ന അതിയായ മോഹം. പിന്നീട് പലപ്പോഴായി അവിടെ സന്ദര്‍ശിച്ചവരുടെ യാത്ര  വിവരണങ്ങളും നെറ്റില്‍  നിന്നും ലഭിച്ച വിശദീകരണങ്ങളും എന്നെ കൂടുതല്‍  അസ്വസ്ഥനാക്കിയിരുന്നു. ഇന്നിതാ അതിലെ ഏറ്റവും പ്രാധാന്യമേറിയ 'മദായിന്‍ സാലിഹ്' എന്ന ചരിത്ര നഗരം എന്റെ കണ്‍മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ജോലിയുടെ ഭാഗമായി തബൂക്ക് റോഡിലൂടെ പോകുമ്പോഴൊക്കെ 'അല്‍ ഉല 400 കിമി' എന്ന ബോര്‍ഡ് എന്നിലെ യാത്രികനെ മാടി വിളിക്കാറുണ്ട്. നാളെ അവിടേക്ക് തന്നെ എന്റെ യാത്ര എന്ന്  മനസ്സിലുറപ്പിച്ചാണ് ഇന്നത്തെ ജോലി നിര്‍ത്തിയത്. രാവിലെ ഏഴു മണിയോടെ ഞാന്‍ പുറപ്പെട്ടു. ഒറ്റയ്ക്കാണ് യാത്ര. കൂട്ടിനു പറ്റിയ ഒരുത്തനും ഇവിടെയില്ല എന്റെ കൂടെ. ആ ഒറ്റയ്ക്കുള്ള യാത്രക്കുമുണ്ടായിരുന്നു പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദം. പോകുന്ന വഴി ഒരു ബൂഫിയയില്‍ കയറി 2 മുട്ട പൊറോട്ടയും കുറച്ച് വെള്ളവും വാങ്ങി പ്രാതലിനുള്ള വകയൊരുക്കി. കാസര്‍ഗോഡുകാരനായ ആ ബൂഫിയക്കാരന്റെ കൈപ്പുണ്യം ഒന്നു വേറെത്തന്നെയാണ്‌. ഇടയ്ക്ക് കാര്‍ സൈഡാക്കി ഭക്ഷണവും കഴിച്ച് നേരെ അല്‍ ഉലയിലേക്ക് തിരിച്ചു. മദീനയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെയാണത്. ചരിത്ര പ്രസിദ്ധമായ 'ഖൈബര്‍ യുദ്ധം' നടന്ന "ഖൈബര്‍" ആണ് ഇടക്കുള്ള പ്രധാന പട്ടണം. അതും 160 കിലോമീറ്റര്‍ അകലെ. അത്രയും ദൂരം വിവിധ വലിപ്പത്തിലും ആകൃതിയിലും നിറങ്ങളിലുമുള്ള എണ്ണിയാല്‍ തീരാത്ത മലകളാണ്. സൗദിയുടെ ധാതു സമ്പത്ത്. കടും കറുപ്പില്‍  വെള്ളയും മഞ്ഞയും ബോര്‍ഡറുമായി അതിനിടയിലൂടെ 4 വരിയായി നീണ്ടു  നിവര്‍ന്ന് കിടക്കുന്ന തബൂക് ഹൈവേ .പഴയ ഹിറ്റ്‌ മലയാളം സിനിമ പാട്ടുകള്‍  എന്റെ യാത്രക് നല്ല ഒരു കൂട്ടായി. ഒന്നര മണിക്കൂര്‍ എടുത്തു ഖൈബറിലെത്താന്‍. കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോള്‍ ഹൈവേയില്‍ നിന്നും വലത്തോട്ട് തിരിയാനുള്ള ബോര്‍ഡ്‌ കണ്ടു. അതിലൂടെ തിരിഞ്ഞ് എത്തി ചേര്‍ന്നത് മരുഭൂമിയിലൂടെയുള്ള ഒരു ഒറ്റവരിപ്പാതയില്‍. ഇനി ഈ റോഡിലൂടെ വേണം 200 കിലൊമീറ്ററിലധികം താണ്ടി അല്‍ ഉലയിലെത്താന്‍.ഇടയ്ക്ക് എതിരെ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനായി പലപ്പോഴും റോഡില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നു. അപ്പോഴൊക്കെ ഒരു ചെറിയ പൊടിക്കാറ്റ് എന്റെ കാറിന്റെ പിന്നിലായി രൂപം കൊണ്ടിരുന്നു. എന്നിരുന്നാലും ഏറെക്കുറേ വിജനമായിരുന്നു ആ റോഡ്‌. 
മരുറോഡിലെ അപകടകാരികള്‍ 
കുറച്ച് കഴിഞ്ഞ് ഒരാള്‍ റോഡ്‌ സൈഡില്‍  നിന്നും കാറിന് കൈ കാണിച്ചു. ഞാന്‍ വണ്ടിയൊതുക്കി വശത്തെ ഗ്ളാസ്സ് താഴ്ത്തി . മുഷിഞ്ഞ ഒരു പൈജാമയും നീളന്‍ കുപ്പായവും തൊപ്പിയും ധരിച്ച ഒരു പാകിസ്ഥാനി. അല്‍ ഉലയിലേക്കാണോ എന്ന ഉര്‍ദുവിലുള്ള അയാളുടെ ചോദ്യത്തിന്  അതെയെന്ന് തലയാട്ടി കാറില്‍ കയറാന്‍ പറഞ്ഞു ഞാന്‍. അയാളുടെ മുഷിഞ്ഞ വസ്ത്രത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം എന്നെ കുറച്ച്  നേരത്തേക്ക്‌ വല്ലാതെ അസ്വസ്ഥാനാക്കി. (പിന്നെയത് ശീലമായി) എങ്കിലും നല്ല സുന്ദരനായിരുന്നു ഷഹ്സാദ്. പാകിസ്ഥാനിലെ ബലൂചില്‍ നിന്നും ഡ്രൈവര്‍ വിസയില്‍ സൌദിയിലെത്തിയതാണ്.യാമ്പുവില്‍ നിന്നും ഒട്ടകങ്ങള്‍ക്കുള്ള പുല്ലുമായി ഈ മരുഭൂമിയിലെ ഏതോ ഒരു ഗ്രാമത്തിലേക്ക് വലിയ ലോറിയുമായി വന്നതാണയാള്‍ . അയാളുടെ സുഹൃത്തിന്റെ സ്പോണ്‍സര്‍ അല്‍ ഉലയിലാണെന്നും സുഹൃത്തിന്റെ ഇഖാമ വാങ്ങിക്കാന്‍  അവിടെ പോകുകയാണെന്നും ലോഡ് ഇറക്കാന്‍ രാത്രിയാവുമെന്നും ഷഹ്സാദ് പറഞ്ഞു. മലയാളം പാട്ടുകള്‍ ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടക്ക് നാടിനെ പറ്റിയും ജോലിയേയും കുടുംബത്തെപ്പറ്റിയും ഞങ്ങള്‍ പരസ്പരം ആരാഞ്ഞു. മരു യാത്രക്കിടയില്‍ ഏറ്റവും അപകടം നിറഞ്ഞ ഒന്നാണ് ഒട്ടകക്കൂട്ടങ്ങളുടെ റോഡ്‌ മുറിച്ച് കടക്കല്‍. ചിലപ്പോ അവ റോഡിന്‍റെ നടുക്കങ്ങ് നില്‍ക്കും ഒരു കൂസലുമില്ലാതെ.അതിനാല്‍ തന്നെ പുല്ല് നിറഞ്ഞ ഭാഗത്ത് എത്തുമ്പോഴൊക്കെ ചുവന്ന നിറത്തിലുളള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ധാരാളമായി കാണാം . ദേ അതുപോലെ 2 എണ്ണം റോഡിന്‍റെ നടുവില്‍. ദൂരെ നിന്നും കണ്ടതിനാല്‍ സ്പീഡ് വളരെ കുറച്ച് തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. അവസാനം അവ സൈഡ് തന്നു. ഞങ്ങള്‍ മുന്നോട്ട് നീങ്ങി. വിജനമായ സ്ഥലവും ഒറ്റവരിപ്പാതയും. 140 സ്പീഡില്‍ കാര്‍ കുതിക്കുകയാണ്. വളവുകളില്ലാത്ത നേര്‍പ്പാതയായതിനാല്‍ മൂന്നാല് കിലോമീറ്റര്‍  അകലെയുള്ളതിനെ വരെ ഒരു പൊട്ടു പോലെ കാണാം.ഇടക്ക് ബദുക്കള്‍ താമസിക്കുന്ന ചെറിയ വീടുകളും അതിനോട് ചേര്‍ന്ന് വാഹനം,ഒട്ടകങ്ങള്‍, ആടുകള്‍  എന്നിവയെയും വശങ്ങളിലായി കാണാം. പച്ചപ്പിന്റെ ഒരു തരിമ്പ്‌ പോലും എവിടെയും കാണാനില്ല. എങ്ങനെ അവര്‍ ജീവിക്കുന്നു ആവോ? ഇനിയും 100 കി.മീ ഉണ്ട് ഉലയിലേക്ക്.

നേരം പതിനൊന്നാവുന്നു .മൂന്ന് മണിക്കൂറായി ഈ യാത്ര തുടങ്ങിയിട്ട്. മരുഭൂമിയും മാമലകളും പിന്നിട്ട ഞങ്ങള്‍ ഇപ്പൊ കാണുന്ന കാഴ്ച്ച അത്ഭുതാവഹമാണ്. നിരനിരയായി ഒരു കോട്ട പോലെ ചുറ്റിനും ഭീമാകാരങ്ങളായ പാറക്കെട്ടുകള്‍ മാത്രം . എന്റെയുള്ളിലെ ആകാംഷ  വാനോളമുയര്‍ന്നു. അതെ വിശുദ്ദ ഖുര്‍ആനിലെ സൂറത്ത് അല്‍ അ'അറാഫില്‍ പരാമര്‍ശിക്കപ്പെട്ട സമൂദ് വംശത്തിന്‍റെ, പ്രവാചകന്‍ സാലിഹ് നബി (അ.വ) അയക്കപ്പെട്ട , ദൈവത്തിന്റെ കനത്ത ശിക്ഷയിറക്കപ്പെട്ട അല്‍ ഹിജര്‍ (പാറകളുടെ നഗരം). അല്‍ ഉലയില്‍ കൂടെയുള്ള പാക്കിസ്ഥാനിയെ ഇറക്കി ഫോണിനും എനിക്കുമുള്ള റീച്ചാര്‍ജ്ജ് ചെയ്ത്  നേരെ സൗദി പുരാവസ്തു വകുപ്പിന് കീഴിലുള്ള, ഭീമാകാരങ്ങളായ  പാറകള്‍ തുരന്ന് വീടുകള്‍  നിര്‍മ്മിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത സമൂദ് വംശത്തിന്റെ ഉള്ളറകള്‍ തേടി  ഞാന്‍ യാത്ര തുടര്‍ന്നു . ഇവിടെ നിന്നും 20 കി.മീ അകലെയാണ് മദായിന്‍ സാലിഹ്. നല്ല വീതിയുള്ള 2 രണ്ട് വരിപ്പാത, ഇരു വശത്തും വലിയ പാറകള്‍ , ചിലയിടങ്ങളില്‍ പാറമലകള്‍ അതിനിടയിലായി ഇളം മഞ്ഞ നിറത്തിലായി മണല്‍ക്കാടുകള്‍. പാറകളുടെ രൂപഭംഗി അവര്‍ണ്ണനീയമാണ്.മഞ്ഞ കലര്‍ന്ന പല രൂപത്തിലും ഭാവത്തിലും ഉള്ള പാറകള്‍. കണ്ണുകളെ വിസ്മയിപ്പിക്കുകയും ദൈവത്തെ മനസ്സില്‍  പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മായക്കാഴ്ച്ചകള്‍. അതെല്ലാം കണ്ട്  12 മണിയോടെ സ്ഥലമെത്തി . വലിയൊരു ഗൈറ്റിനു മുന്നിലായി കുറച്ച് പോലീസ് വണ്ടികള്‍ കിടക്കുന്നു. അവിടെ കണ്ട ബോര്‍ഡ്  വായിച്ചപ്പോ നിരാശയായി. വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് മാത്റമേ സന്ദര്‍ശകര്‍ക്ക് അകത്ത് കയറാനൊക്കൂ . ഇനിയുമുണ്ട് 3 മണിക്കൂര്‍. പ്ലാനിങ്ങിന്റെ കുറവ്. ചുറ്റും വിജനമായ ഒരിടം. അകലെ ഒരു പച്ചപ്പ്‌ കാണുന്നു നേരെ കാറെടുത്ത് അങ്ങോട്ട്‌ വിട്ടു. ഈത്തപ്പന തോട്ടങ്ങള്‍ക്ക് നടുവിലായി ഒരു പള്ളിയും കുറച്ച് കടകളും ഉള്ള  അല്‍  ഹിജര്‍ എന്ന ചെറിയൊരു പട്ടണം. ജുമുഅ നമസ്കാരത്തിനായി ഞാന്‍ അവിടെ കൂടി. ഇനിയുമുണ്ട് 2 മണിക്കൂര്‍. ഉച്ച ഭക്ഷണം കിട്ടുന്ന സ്ഥലം തിരക്കി വീണ്ടും ഒരു 15 കി.മീ മുന്നോട്ട് പോയി. ബുഖാരി റൈസും ചിക്കന്‍ ഫഹമും കുറച്ച്  ബോട്ടില്‍ വെള്ളവും വാങ്ങി തിരിച്ചു. വഴിയില്‍ കണ്ട വലിയൊരു പാറക്കു താഴെ കാര്‍  നിര്‍ത്തി. പാറയുടെ വശം ഒരു കുട പോലെ നില്‍ക്കുന്നതിനാല്‍ ആ കടുത്ത ചൂടിലും നല്ല തണലൊരുക്കിയാണ് ആ പാറയുടെ നില്‍പ്പ്. കുറച്ചു കഴിച്ചപ്പോഴേ വിശപ്പ് തീര്‍ന്നു. ഭക്ഷണം മുക്കാല്‍ ഭാഗവും ബാക്കി. അതെല്ലാം പൊതിഞ്ഞ് കെട്ടി കവറിലിട്ടു തിരിച്ച് ഗൈറ്റിനരികിലേക്ക് പോയി. ഇടക്ക് ഒരു കൂടാരവും കുറേ ആടുകളെയും കണ്ട് വണ്ടി അങ്ങൊട്ട്  തിരിച്ചു. ഹോണ്‍ അടി കേട്ട് കൂടാരത്തില്‍ നിന്നും  ഒരാള്‍  പുറത്തേക്കിറങ്ങി വന്നു. സലാം പറഞ്ഞു. ഇബ്റാഹിം ,യമനിയാണ് ആട്ടിടയനായി അവിടെ ജോലി ചെയ്യുന്നു. ആ ഭക്ഷണപൊതി അയാള്‍ക്കു നേരെ നീട്ടി. അതില്‍ നിന്നും കുറച്ച് ഞാന്‍ കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് അതും വാങ്ങി നന്ദിയും പറഞ്ഞ് അയാള്‍ കൂടാരത്തിലേക്ക് തിരികെ പോയി ഞാന്‍  ഗൈറ്റിനരികിലേക്കും.
അല്‍ ഹിജാസ് തീവണ്ടി 
അരമണിക്കൂര്‍ കഴിഞ്ഞ്‌ ഗൈറ്റ്‌ തുറന്നു. ആ വിസ്മയക്കാഴ്ച്ച കാണുവാനായി അനേകം പേര്‍ കുടുംബസമേതം എത്തിയിട്ടുണ്ട്‌. ഐഡന്റിറ്റിയും കാര്‍ നമ്പറും റെജിസ്റ്ററില്‍ എഴുതിച്ചേര്‍ത്ത്‌ അകത്തേക്കുള്ള പ്രവേശനാനുമതി തന്നു. ഇരു വശങ്ങളിലും കുലച്ച്‌ നില്‍ക്കുന്ന ഈത്തപ്പനകള്‍ക്ക്‌ നടുവിലൂടെ അകത്ത്‌ കടന്നു.ഒരു ദേശീയോദ്യാനത്തിലേക്ക്‌ കടന്ന പോലെ. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ  സൗദിയിലെ ആദ്യ സ്ഥലമാണിത്‌. അതിനാല്‍ തന്നെ ഇതിന്റെ പരിചരണവും നല്ല രീതിയിലാണു നടക്കുന്നത്‌. ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണ കാലത്ത്‌ ആരംഭിച്ച അല്‍ ഹിജാസ്‌ എന്ന റെയില്‍വെ സര്‍വ്വീസിന്റെ ഭാഗമായിരുന്ന ഒരു ആവിഎന്‍ജിനും ഏതാനും ബോഗികളും അതിനോട്‌ ചേര്‍ന്ന് ഒരു കൊച്ചു മ്യൂസിയവും അവിടുണ്ട്‌. അതൊന്നും പക്ഷെ എന്നെയാകര്‍ഷിച്ചില്ല. മനസ്സ്‌ നിറയെ ഭീമാകാരങ്ങളായ പാറകളെ സ്വന്തം വരുതിയിലാക്കി മനോഹരമായ വീടുകള്‍ പണിത്‌ അവിടം താമസിച്ചിരുന്ന സമൂദ്‌ ഗോത്രത്തിനെ പറ്റിയായിരുന്നു. പിന്നീടങോട്ട്‌ പൊട്ടിപ്പൊളിഞ്ഞ ഒറ്റവരിപ്പാതയാണ്. വശങ്ങളില്‍ കാറ്റാടി മരങ്ങളും ചെറിയ പാറക്കൂട്ടങ്ങളും മണല്‍ക്കാടുകളും. അകലെയായി വലിയ പാറകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഞാന്‍ അങോട്ട്‌ തിരിച്ചു. ഒടുവില്‍ വലിയൊരു പാറക്ക്‌ മുന്‍പില്‍ ഞാന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. അരക്കിലോമീറ്ററിലധികം ചുറ്റളവില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന ഒരു പടുകൂറ്റന്‍ പാറ. ഇതില്‍ മാത്രം നാല്‍പ്പത്തിനാലു വീടുകളും അതിനോടനുബന്ദിച്ച സൗകര്യങ്ങളും ഉണ്ട്‌. പാറക്ക്‌ മുഖാന്തരമായി നശിച്ച്‌ പോയ ഒരു കിണറും. ഒറ്റ മുറിയുള്ളതും, രണ്ടും അതിലധികവും മുറികളുള്ളതും, മുകള്‍ നിലയുള്ളതും, പാറയില്‍ വെട്ടിയെടുത്ത കട്ടിലും ഇരിപ്പിടങ്ങളുള്ളതും, ചുമരില്‍ ഷെല്‍ഫുള്ളത്, അങ്ങനെ വിവിധ രൂപത്തിലും ഭാവത്തിലുമായി ഒട്ടനേകം വീടുകള്‍. ഓരോ വീടിനും മനോഹരമായ ചെത്തിമിനുക്കിയ കവാടമുണ്ട്‌. അതില്‍ പല ബിംബങ്ങളുടെയും , പരുന്തിന്റെയും, പാമ്പിന്റെയും രൂപങ്ങള്‍  കൊത്തി വെച്ചിട്ടുണ്ട്‌. അറബിയോട്‌ സാമ്യമുള്ള എഴുത്തുകളും കാണാം. യുഗങ്ങള്‍ക്ക്‌ മുന്‍പ്‌ ബഹുദൈവാരാധകരായ ഒരു സമൂഹത്തിലേക്ക്‌ ഏക ദൈവ വിശ്വാസം എന്ന മഹത്‌ വചനവുമായി അയക്കപ്പെട്ട സ്വാലിഹ്‌ നബിയുടെ ഗോത്രമാണു സമൂദ്‌. കിലോമീറ്ററുകളോളം ദൂരത്തില്‍ പരന്ന് കിടക്കുന്ന ഈ പാറവീടുകള്‍ ഒരു മഹാത്ഭുതം തന്നെയാണ്. കടുത്ത ഈ പാറകളെ തുരന്നും വെട്ടിയും നിര്‍മ്മിച്ച അതിമനോഹരമായ ആ നിര്‍മ്മാണ രീതിയും നൂറ്റാണ്ടുകളായി വലിയ കേടുപാടുകളില്ലാതെ ഇപ്പോഴും അതേപടി നില നില്‍ക്കുന്നതുമായ ഈ ഗോത്ര ശേഷിപ്പ്‌ തീര്‍ത്തും ഒരു സംഭവബഹുലം തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
വീടിനകത്തുള്ള മുറികള്‍

നിന്റെ ദൈവത്തെ ഞങ്ങള്‍ ആരാധിക്കണമെങ്കില്‍ ആ കാണുന്ന പാറയില്‍ നിന്നും ഒരു പൂര്‍ണ്ണ ഗര്‍ഭിണിയായ പലവിധ സവിശേഷതകളും നിറഞ്ഞ ഒരു ഒട്ടകത്തെ ഞങ്ങള്‍ക്ക്  നീ ഇറക്കിത്തരണം എന്ന സമൂദ്കാരുടെ ആവശ്യത്തിന്‍മേല്‍ സാലിഹ് നബി ദൈവത്തോട് അപേക്ഷിക്കുകയും വലിയൊരു പാറ രണ്ടായി പിളര്‍ന്ന് അതില്‍ നിന്നും അവര്‍ ആവശ്യപ്പെട്ട പോലെയുള്ള ഒരു ഒട്ടകത്തെ ഇറക്കുകയും ചെയ്ത പാറയും ആ ഒട്ടകം സ്ഥിരമായി കുടിച്ച് വറ്റിച്ചിരുന്ന വലിയൊരു കിണറും എല്ലാം മദായിന്‍ സാലിഹിലെ അത്ഭുത കാഴ്ച്ചകളാണ് . ഈ ഒരു അത്ഭുത പ്രതിഭാസത്തിന് സാക്ഷികളായ സമൂദ് വിഭാഗക്കാരില്‍  അനേകം  പേര്‍  അള്ളാഹുവില്‍ വിശ്വസിക്കുകയും സാലിഹ് നബിയെ അംഗീകരിക്കുകയും ചെയ്തു. ഇതില്‍  വിറളി പൂണ്ട ബഹുദൈവാരാധകര്‍  നബിയും ഒട്ടകത്തെയും വധിക്കാന്‍ ആസൂത്രണം ചെയ്തു. അതിനായി അവര്‍ സമ്മേളിച്ച 40 മീറ്ററോളം വിസ്തൃതിയുള്ള അല്‍ ദിവാന്‍ എന്ന ഹാളും അതിനടുത്തായി രണ്ട് ഭീമന്‍ പാറകള്‍ക്കിടയിലായി ഉള്ള വലിയൊരു കിടങ്ങും അവിടെ കാണാം. പ്രവാചക  കല്‍പ്പന അനുസരിക്കാതെ ആ വിശിഷ്ട ഒട്ടകത്തെ വധിച്ച അവരുടെ മേല്‍  ദൈവ കോപം ഇറങ്ങുകയും 3 ദിവസത്തിന് ശേഷം അതികഠിനമായ ഇടിയും മിന്നലും ഭൂമി കുലുക്കവും കൊണ്ട് ആ ബഹുദൈവാരാധകരായ സമൂദ് വംശത്തെ നശിപ്പിചെന്നുമാണ് വിശു: ഖുര്‍ആനില്‍ പറയുന്നത്.


കത്തുന്ന വെയിലും ചുട്ടു പൊള്ളുന്ന മണലും വല്ലാത്ത രസം കൊല്ലികളായിരുന്നു. ആറേഴു കുപ്പി വെള്ളം കുടിച്ചിട്ടും ദാഹം അടങ്ങുന്നില്ല. എന്നിരുന്നാലും ഏന്തി വലിഞ്ഞ് പല പാറകളിലും കയറിപ്പറ്റി ഓരോ കാഴ്ച്ചകളും മതിവരുവോളം കണ്ടു തീര്‍ത്തു.എന്നിട്ടും 2 മണിക്കൂര്‍ കൊണ്ട് ഞാന്‍ കണ്ടത് പകുതിയോളം മാത്രം. അകലെ ആകാശത്ത്  സന്ധ്യ മയങ്ങാനൊരുങ്ങുന്നു. മദായിനില്‍ ഞാന്‍ കണ്ട കാഴ്ച്ചകളെ വര്‍ണ്ണിക്കാന്‍ എന്നിലുള്ള ചെറിയ എഴുത്തുകാരന്റെ പരിമിതി വളരെയധികമാണ് . ഓരോ യാത്രികന്റെയും ലിസ്റ്റില്‍  തീര്‍ച്ചയായും ഇടം പിടിക്കേണ്ട സ്ഥലം. തിരിച്ചു പോകാന്‍ പുതിയ വഴിയാണ് തിരഞ്ഞെടുത്തത്. 50 കിലോമീറ്റര്‍ ചുറ്റളവില്‍  ഇത്തരം പാറക്കെട്ടുകളും മണല്‍ക്കാടും അതിനിടയില്‍  മരുപ്പച്ചകളായി നില്‍ക്കുന്ന ചില ഈന്തപ്പന തോട്ടങ്ങളും മാത്രമേ കാണാനൊള്ളൂ. രാവിലെ 8 മണിക്ക് ആരംഭിച്ച ഈ ദീര്‍ഘ യാത്ര അവസാനിപ്പിക്കാറായി. 7 മണിക്കൂര്‍ കൊണ്ട് 1000 കിലോമീറ്റര്‍ ഒറ്റക്കുള്ള യാത്ര. എങ്കിലും വര്‍ഷങ്ങളായി മനസ്സില്‍ ഒളിപ്പിച്ച വലിയൊരാഗ്രഹ പൂര്‍തീകരണ  നിറവില്‍ യാതൊരു വിധ മടുപ്പോ ക്ഷീണമോ തോന്നിയില്ല. മനസ്സ് നിറയെ മായക്കാഴ്ചകള്‍ മാത്രം.

കവാടത്തിലെ കൊത്തുപണികള്‍    


മുറിക്കകത്തുള്ള ഷെല്‍ഫുകള്‍  






പ്ളം കേക്ക് പോലൊരു പാറ 
സാലിഹ് നബിയേയും ഒട്ടകത്തിനെയും വധിക്കാന്‍ ആസൂത്രണം നടത്തിയ അല്‍  ദീവാന്‍ ഹാള്‍ 
പുരാവസ്തു ഗവേഷകര്‍  കണ്ടെത്തിയ ആഴമേറിയ കിണര്‍ 


1. "മദായിന്‍ സാലിഹിനെ" കുറിച്ചുള്ള ചരിത്രപരവും, ശാസ്ത്രീയവുമായ വിശകലനങ്ങള്‍ക്ക് ഈ ലിങ്കില്‍  ക്ലിക്ക് ചെയ്യുക  http://saudi-archaeology.com/overview/

2. പ്രവാചകന്‍ "സ്വാലിഹ് നബിയെ" (അ:വ)  കുറിച്ചും സമൂദ് ഗോത്രത്തെ കുറിച്ചും ചെറിയൊരു വിശകലനതിനായ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  http://www.islamawareness.net/Prophets/salih.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ