2013 ഡിസംബർ 10, ചൊവ്വാഴ്ച

പൊക്കനാളിലെ കാളപ്പൂട്ട്‌ ......



ഒരു യാത്രികന് കുളിരുള്ള കാഴ്ച്ചകള്‍  സമ്മാനിക്കുന്നത് ഗ്രാമങ്ങളാണെന്നാണ് എന്റെ വിശ്വാസം ..അതു കൊണ്ടു തന്നെ ഏതു യാത്രയിലും ഞാന്‍  നന്നായി ആസ്വദിക്കാറുള്ളതും എനിക്ക് ആനന്ദം നല്കിയിരുന്നതും ഗ്രാമീണ കാഴ്ച്ചകള്‍ തന്നെയായിരുന്നു. ഓരോ നാടിന്റെയും വിവിധങ്ങളായ ഗ്രാമീണ ഭംഗി വിവരണങ്ങള്‍ക്കതീതമാണ്. പച്ചപുതച്ചു കിടക്കുന്ന വയലേലകളും, മരങ്ങളും, പൂക്കളും, നാട്ടുവഴികളും,കവലകളും അങ്ങിനെ എത്രയെത്ര മനോഹരമായ കാഴ്ച്ചകളാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ആധുനികത ഗ്രാമങ്ങളുടെ കഴുത്തറുത്തപ്പോഴൊക്കെ നേരിട്ടോ അല്ലാതെയോ നമ്മളും അതില്‍ പങ്കു ചേര്‍ന്നിരുന്നില്ലേ ?ഒടുവില്‍ അക്ഷരക്കൂട്ടുകളോടൊപ്പം മനസ്സിലൂടെ മിന്നിമറയുന്ന ഒരു ഗൃഹാതുരത്വമായി അവ മാറിപ്പോയിക്കൊണ്ടിരിക്കുന്നു.
എന്‍റെ പഴയ വീട്..ഒരു ദൂരക്കാഴ്ച്ച 
പതിവില്‍  നിന്നും വേറിട്ട് എന്തെങ്കിലും എഴുതണമെന്ന ചിന്തയ്ക്ക് തിരികൊളുത്തിയത് സുഹൃത്തിന്റെ ഫേസ്ബുക്കില്‍ കണ്ട ഒരു വീഡിയോ ക്ലിപ്പായിരുന്നു.ഒരു കാളപ്പൂട്ടിന്റെ ആവേശം...ഒഴുകൂര്‍ എന്ന എന്റെ ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കിഴിശ്ശേരി എന്ന ചെറു പട്ടണത്തില്‍ നിന്നും ഒരു കിലോമീറ്ററകലെ  മഞ്ചേരി റോഡില്‍  പൊക്കനാള്‍ എന്ന പ്രദേശം.കാളപ്പൂട്ടു മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയാണ് പൊക്കനാള്‍ പുറംദേശത്തുകാര്‍ക്ക് ചിരപരിചിതമാകുന്നത്. ഇത്തവണത്തെ മത്സരം കഴിഞ്ഞ വാരം വിപുലമായിത്തന്നെ കൊണ്ടാടി.മത്സരം എന്നതിലുപരി ഒരാഘോഷം എന്ന് പറയുന്നതായിരിക്കും നന്നാവുക.   അത്രയധികം  ആവേശവും വാശിയും ഉളവാക്കുന്നതാണ് ഈ മത്സരങ്ങള്‍.ഒന്ന് രണ്ടു തവണ ഞാനും പോയിട്ടുണ്ട്.ആദ്യമായി കാളപ്പൂട്ടു മത്സരം വീക്ഷിച്ചതും ഇവിടെ നിന്ന് തന്നെയായിരുന്നു.ആ കാര്യത്തില്‍ എന്റെ ജ്യേഷ്ഠന്‍ ഭാഗ്യവാനാണ്. ഡ്രൈവറായത് കൊണ്ട് അയല്‍വാസിയായ അബൂബക്കറാക്കാന്റെ കാളക്കുട്ടന്മാരുമായി ഒരു പാട് മത്സരങ്ങള്‍ക്ക് പോകാനായി.ആ ആവേശം കൊണ്ട് തന്നെയാവും ഒരിക്കല്‍ തൊട്ടടുത്ത പ്രദേശത്ത് മുടികളയല്‍ ചടങ്ങിന് അറുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി ഞങ്ങളുടെ നാട്ടിലെത്തിയപ്പോള്‍ അതിനെ പിടികൂടാനായി അടുത്ത് ചെന്നത് .പോത്താണെങ്കി  വിരണ്ടോടിയതിന്റെ ആവേശം അവന്റെ നെഞ്ചത്തിട്ട് തീര്‍ക്കുകയും ചെയ്തു.

നമുക്ക് പോക്കനാളിലേക്ക് പോകാം.പലരുടെയും  വീട്ടുമുറ്റത്തൂടെയും, തൊടിയിലൂടെയും നടന്നു സുഹൃത്തുക്കളുമായി അവിടെയെത്തിയപ്പോഴേക്കും മത്സരം ഒരു റൌണ്ട് പിന്നിട്ടിരുന്നു.വെറ്റിലക്കൊടി പടര്‍ന്നു കയറിയ മുളങ്കാലുകള്‍ക്ക് താഴെ  താല്‍ക്കാലിക പന്തലുകളില്‍  പലതരം കച്ചവടങ്ങള്‍  പൊടി  പൊടിക്കുകയാണ്. കട്ടന്‍ കാപ്പിയും,കുലാവിയും (ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന പായസം), ഓംലെറ്റും,നെയ്യപ്പം,ഉണ്ണിയപ്പം തുടങ്ങിയ എണ്ണക്കടികളും, ഊണും, ബിരിയാണിയും വരെ. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അതിഗംഭീരമായ അനൗണ്‍സ്മെന്റും. ഇടയ്ക്കു കവുങ്ങിന്‍ തോട്ടങ്ങള്‍ക്കിടയിലായി മുറുക്കാന്‍ കൂട്ടുമായി കുറച്ചു മധ്യവയസ്കരും. ഒരു മുറുക്കാന്‍ കൂട്ടും വായിലിട്ടു ചവച്ച്‌ മുന്നോട്ടു നീങ്ങി.അവിടെ പാലക്കടാന്‍ വെട്ടുകത്തി, കൊയ്ത്തരിവാള്, മൂക്കു കയര്‍, മൂക്കു കുത്താനുപയോഗിക്കുന്ന ഇരുമ്പ് കമ്പി, ചില്ലറ കൃഷിയായുധങ്ങള്‍ എന്നിവയുമായി മൂന്നാലു കച്ചവടക്കാര്‍. അവര്‍ക്കു ചുറ്റും വിലപേശലും,കത്തിയുടെ മൂര്‍ച്ച നോക്കലുമായി "കത്തി"  വെച്ചിരിക്കുന്ന ചെറിയൊരാള്‍ക്കൂട്ടം.അവരെയും കടന്നു മുന്നോട്ടു നീങ്ങി.

പ്രത്യേകം ബണ്ട്‌ കെട്ടി മുട്ടിനു താഴെ വരെ വെള്ളംകെട്ടി നിര്‍ത്തിയ താരതമ്യേന  വലിയൊരു പാടം. പാടവരമ്പിനു ചുറ്റും ആര്‍പ്പുവിളികളുമായി വലിയൊരു പുരുഷാരം. ചേറില്‍ കുളിച്ച ഒറ്റമുണ്ടുമുടുത്തു  മത്സരങ്ങള്‍ക്ക് തയ്യാറായി നില്ക്കുന്ന കാളക്കൂറ്റന്മാരെ മൂക്കുകയറില്‍ പിടിച്ച് അടക്കിനിര്‍ത്തി നില്‍ക്കുകയാണ് കയ്യാളുകള്‍.

ഊഴത്തിനനുസരിച്ച്‌ കണ്ടത്തിലിറങ്ങുന്ന കാളകളുടെ പിരടിയില്‍ നുകപ്പാത്തി വെച്ച് പരസ്പരം ബന്ധിപ്പിച് വിസിലിനായി ശ്രദ്ധയോടെ കാത്തുനില്‍ക്കുമ്പോ കാണികളെല്ലാം നിശ്ശബ്ധമായി.വിസിലടിച്ച ഉടനെ നുകത്തിലേറിയ ഒറ്റമുണ്ടുടുത്ത ആള്‍ (കാളയുടെ "ഡ്രൈവര്‍") കാളക്കൂറ്റന്‍മാരുടെ വാല്‍ പിടിച്ചു തിരിച്ചതും ഒറ്റക്കുതിപ്പയിരുന്നു.കൂടി നിന്ന പുരുഷാരത്തിന്റെ ആര്‍പ്പു  വിളികള്‍ക്കനുസരിച്ച്‌ ഇരുവശത്തേക്കും ചേറുവെള്ളം തെറിപ്പിച്ചു കൊണ്ടുള്ള ആ ഓട്ടം...അതൊരു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. ഇടയ്ക്കു വേഗത കൂട്ടാനായി "ഡ്രൈവര്‍" കാളകളുടെ വാലില്‍ അമര്‍ത്തിക്കടിക്കുന്നത് കുറച്ചു വിഷമത്തോടെയാണെങ്കിലും ഒരു രസകരമായ കാഴ്ച്ചതന്നെയായിരുന്നു.

കൂടെയുള്ളവര്‍ കാളകള്‍ക്കു സമാന്തരമായി വലംവെച്ചോടുന്നതും ചെളിവെള്ളത്തില്‍ മറിഞ്ഞു വീഴുന്നതും, പിടഞ്ഞെണീറ്റ് വീണ്ടുമോടുന്നതും...കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഒരു ഗ്രാമീണ കാഴ്ച്ച. ഇത്തരം ആവേശക്കാഴ്ച്ചകള്‍ തന്നെയാണ് ഈ ഉത്സവങ്ങളെ നെഞ്ചോടേറ്റുന്നതും നില നിര്‍ത്തുന്നതും. വയലുകള്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് വഴിമാറിയ ഈ ഉത്തരാധുനികതയിലും ചില ഗ്രാമങ്ങളിലെങ്കിലും  ഇത്തരം ഉത്സവങ്ങള്‍ ഇന്നും നിലനില്ക്കുന്നു എന്നത് ചെറിയൊരു ആശ്വാസമാണ്...        

ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

2013 ഡിസംബർ 8, ഞായറാഴ്‌ച

കൊഴിഞ്ഞാമ്പാറയിലെ കോഴിപ്പോര് ..

പാലക്കാട് ജില്ലയില്‍, ചിറ്റൂര്‍ താലൂക്കില്‍, പശ്ചിമഘട്ടത്തിലെ ആനമലക്കും നീലഗിരിമലക്കും ഇടയില്‍ പാലക്കാട് ചുരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊഴിഞ്ഞാമ്പാറ. ഉയരംകുറഞ്ഞ കുന്നിന്‍ മുകളിലുള്ള താരതമ്യേന നിരപ്പായ പ്രദേശങ്ങളും ചെരിഞ്ഞ പ്രദേശങ്ങളും ഇവിടെ കാണാം. ഒരു കവി പറഞ്ഞതുപോലെ അഴക് തമിഴും മനോഹര മലയാളവും അക്കാളും തങ്കയും പോല്‍ നടമാടുന്ന സംസ്കാരമുള്ള പ്രദേശമാണ് കൊഴിഞ്ഞാമ്പാറ. കൃഷ്ണപുരം ചന്തപ്പേട്ട എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ആദ്യം ചിന്ന കൊഴിഞ്ഞാമ്പാറ എന്നും പിന്നീട് കൊഴിഞ്ഞാമ്പാറ എന്നും പേരുണ്ടായി. പത്താം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയിട്ടുണ്ട്. ഈ പടയോട്ടത്തെ ഭയന്ന് അന്നത്തെ ആളുകള്‍ ഈ പ്രദേശത്തെ പല പാറകളിലും ഒളിച്ചിരുന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഒളിച്ചിരുന്ന പാറ അങ്ങനെ ഒഴിഞ്ഞാന്‍ പാറയായി മാറി. പിന്നീട് ഈ പേര് കൊഴിഞ്ഞാമ്പാറയായിത്തീര്‍ന്നു.വടുകന്‍കുളമ്പ് സുബ്രഹ്മണ്യക്ഷേത്രം, കൊഴിഞ്ഞാമ്പാറ ശിവക്ഷേത്രം, കാക്കരപ്പതി ഭഗവതീക്ഷേത്രം എന്നിവയ്ക്ക് ഏകദേശം മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. തമിഴ്-മലയാള സമ്മിശ്ര സംസ്ക്കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. പഴയ നാടന്‍ കലാരൂപങ്ങളില്‍ ഇന്ന് ശൂരസംഹാരം മാത്രമേ നിലനില്‍ക്കുന്നുള്ളു. പുരാതന നാടന്‍കലകളായ പൊറാട്ടുകളി, മൂന്നു രാജാക്കൂത്ത് എന്നിവ ഇപ്പോഴും തുടരുന്നു. കരകാട്ടം, മയിലാട്ടം ചിക്കാട്ടം, കുമ്മി, ഒപ്പാരി എന്നീ നാടന്‍കലാരൂപങ്ങളും നിലവിലുണ്ട്. ഈ പ്രദേശത്തെ പ്രധാന ഉത്സവമായ പൊങ്കല്‍ നാലു ദിവസമായാണ് ആഘോഷിക്കുന്നത്. ചന്ദനഉറൂസ് അഥവാ ചന്ദനക്കുടം എന്ന മുസ്ളീം മതക്കാരുടെ ആഘോഷം കൊഴിഞ്ഞാമ്പാറയില്‍ ആഘോഷിക്കുന്നത് പരീദ് ഔലിയാ എന്ന ജ്ഞാനിയുടെ നാമധേയത്തിലാണ്.

കൊഴിഞ്ഞാമ്പാറയില്‍  നിന്നും 7 കിലോമീറ്റര്‍ അകലെ എലിപ്പാറയിലാണ് ഞാന്‍ ജോലി ചെയ്തിരുന്ന അഹല്യ കണ്ണാശുപത്രി. ആയുര്‍വേദ ആശുപത്രി , സ്കൂള്‍,കണ്ണാശുപത്രി,ഹെരിറ്റെജ് വില്ലജ്, മാനേജ്‌മന്റ്‌ ആന്‍ഡ്‌ എഞ്ചിനീയറിംഗ് കോളേജ് ,    ഹെര്‍ബല്‍ ഗാര്‍ഡന്‍ തുടങ്ങി ഒട്ടനവധി സംരംഭങ്ങള്‍ ആ വിശാലമായ ക്യാമ്പസിനകത്തുണ്ട്‌. തലയുയര്‍ത്തി നില്ക്കുന്ന കരിമ്പനകളുടെ ഇടയില്‍  പ്രകൃതി സൌന്ദര്യം അതേപടി നിലനിര്‍ത്തി ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു നിര്‍മ്മാണ  രീതിയാണ് അഹല്യ മാനേജ്മെന്റ് കൈക്കൊണ്ടത്.മാര്‍ക്കറ്റിംഗ് എക്സിക്യുട്ടിവായിരുന്നതിനാല്‍ അധികനേരവും ഫീല്‍ഡ്       വര്‍ക്കായിരുന്നു.ചിറ്റൂര്‍,തത്തമംഗലം,വേലന്താവളം,നെന്മാറ,കൊല്ലങ്കോട്‌,ശ്രീകൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങളായിരുന്നു എന്റെ ഏരിയ.നെല്ലറയുടെ നാട്ടിലൂടെയുള്ള ബസ്‌ യാത്രകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

അതിമനോഹരമാണ് ചിറ്റൂരിലെ ഗ്രാമങ്ങള്‍. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നിന്നും കറ്റയുമായി പാടവരമ്പിലൂടെ നടന്നു പോകുന്ന പണിക്കാരത്തിപ്പെണ്ണുങ്ങള്‍ പാലക്കാടിന്റെ ഗ്രാമീണത്വം തുളുംബുന്ന ന്ന ഒരു കാഴ്ച്ചതന്നെയാണ്, തറി ഉപയോഗിച്ചുളള പരമ്പരാഗത വസ്ത്ര നെയ്ത്ത് ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. കൊല്ലങ്കോട്ടിലൂടെയുള്ള യാത്രകളില്‍ എന്നെ തഴുകിത്തലോടിയിരുന്ന   ഇളം ചുടുകാറ്റിനു പഴയ രാജവംശത്തിന്റെ വീരകഥകള്‍ ഒത്തിരി പറയാനുണ്ടായിരുന്നു.കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ദിച് പുറപ്പെടുന്ന ചെമ്പട്ടണിഞ്ഞ കോമരങ്ങള്‍ ഇവിടുത്തെ പഴക്കമേറെ ചെന്ന ഒരു കാഴ്ച്ചയാണ്. ഇവിടങ്ങളിലെ നാടന്‍ ഭക്ഷണ ശാലകളിലെ തൈര് വടയും ഇഡഡലിക്കൊപ്പം വിളമ്പുന്ന ചമ്മന്തിപ്പൊടിയും ഏറെ രുചികരവും  ഗ്രഹാതുരത്വം ഉളവാക്കുന്നതുമായിരുന്നു. 

എന്റെയുള്ളിലെ യാത്രക്കാരനെ അടക്കിനിര്‍ത്താന്‍ ഞാനൊരുക്കമായിരുന്നില്ല. ആയിടക്കാണ് കൊഴിഞ്ഞാമ്പാറയുടെ കിഴക്കന്‍ മേഖലയിലെ, പൊള്ളാച്ചിയോടു ചേര്‍ന്ന് കിടക്കുന്ന ഏതോ ഒരു ഗ്രാമത്തില്‍  കോഴിപ്പോര് നടക്കാറുന്ടെന്നറിഞ്ഞത്. ഒരു ദിവസം നെന്മാറക്കാരനായ ഒരു സുഹൃത്തിനെയും കൂട്ടി ഞങ്ങള്‍ അവിടേക്ക് പോയി .ഒരുപാട് തമിഴ് സിനിമകളില്‍ എത്രയോ തവണ ഈ കോഴിപ്പോരു കണ്ടിരിക്കുന്നു.ഇന്നിപ്പോ അത് നേരിട്ട് കാണാന്‍ ഒരവസരം വന്നിരിക്കുന്നു .
ഒരുപാട് അന്വേഷണങ്ങള്‍ല്‍ക്കൊടുവില്‍ ഞങ്ങളവിടെയെത്തി. നിയമം മൂലം നിരോധിക്കപ്പെട്ട രക്തപങ്കിലമായ മത്സരമാണെങ്കിലും ഇവിടങ്ങളിലെ ഭൂപ്രഭുക്കന്മാരുടെയും ഗ്രാമീണരുടെയും വീറും വാശിയും തെളിയിക്കുന്നത് ഇരുതല മൂര്‍ച്ചയുള്ള ചെറിയ കത്തികള്‍ കാലില്‍കെട്ടി പരസ്പരം അങ്കം വെട്ടുന്ന  ഈ പൂവന്മാരിലൂടെയായിരുന്നു. അങ്കക്കളത്തിനു  ചുറ്റും വാതുവെപ്പുകള്‍ തകൃതിയായി നടക്കുന്നുണ്ട്. "ഇവങ്കെയാരാടാ പുതു പസങ്ക" എന്ന രീതിയിലുളള അവരുടെ നോട്ടം ഞങ്ങളില്‍ തെല്ലൊരു ഭയം ഉളവാക്കി.എങ്കിലും ധൈര്യസമേതം ഞങ്ങളാ ആടുകളത്തിനടുത്തെക്ക് ചെന്നു.ആര്‍പ്പു വിളികളോടെ     പന്തയക്കോഴികളെ തമ്മിലടിപ്പിക്കുന്നതും ഹരം കണ്ടെത്തുന്നതും മലപ്പുറത്തെ ആള്‍ക്കാര്‍ക്ക് ഫുട്ബോള്‍ കളിയോടുള്ള കമ്പം പോലെ അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നായിരുന്നു.
പ്രത്യേക പരിശീലനവും പരിപാലനവും നല്‍കിയാണ്‌  അങ്കക്കോഴികളെ മത്സരസജ്ജമാക്കുന്നത്.അങ്കക്കൊഴിയുടെ കാലുകള്‍ ബലപ്പെടുത്താനും എതിരാളിയെ തുടര്‍ച്ചയായി  ആക്രമിക്കുന്നതിനുമായി  അവയുടെ ചിറകുകള്‍ കൂട്ടിക്കെട്ടി വെള്ളത്തിലെക്കെറിയുന്നു.രക്ഷപ്പെടാന്‍ വേണ്ടി കാലു കൊണ്ട് തുഴഞ്ഞു തുഴഞ്ഞു കരക്കെത്തുന്ന രീതിയാണ് അങ്കത്തിനായി ഒരുക്കുന്ന ഇവക്കുള്ള പരിശീലനമുറകള്‍. അങ്കത്തിനൊടുവില്‍ ചത്തു വീഴുന്ന
എതിരാളി, വിജയിയുടെ ആശ്രിതര്‍ക്കുള്ള  സൈഡ് ഡിഷാണ്.  ഏകദേശം 5 മുതല്‍ 7 കിലോയോളം വരുമത്രേ അങ്കക്കൊഴികളുടെ ഭാരം. പൊടി പറത്തിയുള്ള ആ പോരാട്ടം 20 മിനുട്ടോളം നീണ്ടു നിന്നു. കൂടെയൊരു ഡിജിറ്റല്‍  ക്യാമറ ഇല്ലാതിരുന്നത് അക്കാലത്തെ യാത്രകളുടെ ഒരു വലിയ പോരായ്മയായിരുന്നു. അങ്കക്കാഴ്ച്ചകള്‍ക്ക് വിരാമമിട്ടു ഞങ്ങളവിടെനിന്നും  അടുത്ത അങ്കത്തിനായി പുറപ്പെട്ടു...


ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

2013 ഡിസംബർ 7, ശനിയാഴ്‌ച

മനം മയക്കുന്ന മണാലി...


കുളുവിലെ മനം മയക്കുന്ന കാഴ്ച്ചകളും,സാഹസിക യാത്രയും, ഷോപ്പിങ്ങും കഴിഞ്ഞ് ഞങ്ങള്‍ മൂവരും  നേരെ പോയത് മണാലിയുടെ മടിത്തട്ടിലേക്കാണ് ...കുളുവില്‍  നിന്നും വടക്കോട്ട്‌ 40 കിലോമീറ്റര്‍ ,ലേഹിലേക്ക് നീണ്ടു പോകുന്ന ഹൈവേയിലെ അവസാന താഴ്വാരം ,അത്ഭുതാവഹമായ പ്രകൃതി ദൃശ്യം, ചുറ്റും മഞ്ഞുതൊപ്പിയണിഞ്ഞ ഗിരിനിരകള്‍, മഞ്ഞുകണങ്ങളെ മാറിലൊതുക്കി പട്ടണത്തെ ചുറ്റിപ്പിണര്‍ന്നൊഴുകുന്ന വ്യാസ് നദി, സഞ്ചാരികളുടെ  സ്വപ്നഭൂമിയായ  മണാലിയിലേക്ക് ...

ഏതൊരു ദേശത്തിന്റെയും യഥാര്‍ത്ഥ സൌന്ദര്യം കുടിയിരിക്കുന്നത് ഗ്രാമങ്ങളിലാണെന്നാണ് എന്റെ പക്ഷം.മണാലിയുടെ ഗ്രാമീണത നിറഞ്ഞു നില്ക്കുന്ന 'വശിഷ്ട്ട്' എന്ന ഗ്രാമത്തിലേക്കായിരുന്നു ഞങ്ങളുടെ ആദ്യയാത്ര. വ്യാസ് നദിക്കരയിലെ ഒരു കൊച്ചു ഗ്രാമം.വരിവരിയായി തലയുയര്‍ത്തി നില്ക്കുന്ന പൈന്‍ മരങ്ങള്‍ "പെര്‍സിമ്മൊണ്‍"പഴത്തോട്ടങ്ങള്‍ക്കു ചുറ്റും ഒരു  വേലിപോലെ തോന്നിച്ചു. അകലെ ചെറിയൊരു പാടത്തായി വിളവെടുത്ത ഉരുളക്കിഴങ്ങുകള്‍ ചാക്കുകളില്‍ നിറക്കുന്ന പണിക്കാര്‍.. വഴിക്കിരുവശവുമുള്ള ദേവദാരു മരങ്ങളില്‍ നിന്നും ഇടയ്ക്കിടെ പൊഴിഞ്ഞു വീഴുന്ന മഞ്ഞുതുള്ളികള്‍ കൈക്കുമ്പിളിലാക്കി മുഖം തടവിയപ്പോള്‍ ഒരു പ്രത്യേക ഉന്മേഷം കിട്ടിയത് പോലെ എനിക്ക് തോന്നി.ഈ നാട്ടുവഴിയില്‍ നിന്നും നോക്കിയാല്‍ അകലെ രൊഹ്താങ്ങ് ചുരത്തിലേക്കുള്ള മഞ്ഞു മൂടിയ പാതകള്‍ മലമുകളില്‍ ആരോ കോലം വരച്ചത് പോലെ ഒരു വിദൂര ദൃശ്യമായി കാണാം.

പൌരാണികക്ഷേത്രങ്ങള്‍ക്കും"ചൂടുനീരുറവക്കും"പ്രസിദ്ധമാണ്ഈഗ്രാമം.
വശിഷ്ടമുനിയുടെ സൂചിസ്‌തംഭാകാരാകൃതിയിലുള്ള ശിലാ ക്ഷേത്രം,  ശ്രീ രാമക്ഷേത്രം..പിന്നെയും കുറേയധികം ക്ഷേത്രങ്ങള്‍ ആ കൊച്ചുഗ്രാമത്തെപ്രസിദ്ധമാക്കുന്നു..എത്രതണുത്തകാലാവസ്ഥയിലും പ്രകൃതിദത്തമായ ചൂടുവെള്ളം മാത്രം ലഭിക്കുന്ന ഒരു നീരുറവ അത്ഭുതകരമായ ഒരനുഭവമാണ് ഞങ്ങള്ക്ക് സമ്മാനിച്ചത്‌..സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുളിക്കാനായുള്ള സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ട് ഇവിടെ.അതിനാല്‍ തന്നെ സഞ്ചാരികളുടെ നല്ല തിരക്കാണിവിടെ എപ്പോഴും.കുളിക്കാന്‍ നില്ക്കാതെ അടുത്തയിടംതേടി ഞങ്ങളിറങ്ങി.ഹോട്ടലുകാര്‍ ഒരുക്കിത്തന്ന ആള്‍ട്ടോ കാറിലാണ് മണാലിയിലെ ഞങ്ങളുടെ കറക്കം.അതിശൈത്യ പ്രദേശമായതിനാലാവാം 90 ശതമാനം  ചെറുവാഹനങ്ങളും പെട്രോളിലോടുന്നവയായിരുന്നു.ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും കാഴ്ച്ചകളും വിവരിക്കുന്നതില്‍ പൂര്‍ണ്ണത കൈവന്ന ഓരാളായിരുന്നു ഞങ്ങളുടെ ഡ്രൈവര്‍...യാത്ര കഴിഞ്ഞ് നാട്ടിലെത്തിയതിനു ശേഷവും അയാള്‍ ഞങ്ങളെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്നു.

മണാലിയിലെ മറ്റൊരു പ്രധാന വിനോദ സ്ഥലത്തേക്കായിരുന്നു അടുത്ത യാത്ര ... ഹിടിമ്പ ദേവിയുടെ ദൂങ്കിരി ക്ഷേത്രം. ചരിത്രപരമായും പുരാവസ്‌തുശാസ്‌ത്രപരമായും ഏറെ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം.ദേവദാരു മരങ്ങള്‍ക്കിടയിലൂടെ അല്‍പ്പദൂരം നടന്നു വേണം ക്ഷേത്രത്തിലെത്താന്‍. പരമ്പരാഗത വേഷമണിഞ്ഞ ഒരു വൃദ്ധ വെള്ളക്കമ്പിളി പുതച്ച ഒരു വലിയ മുയലിനെയും മാറത്തടുക്കിപ്പിടിച്ചു സഞ്ചാരികളെയും കാത്ത് ക്ഷേത്ര  വഴിയില്‍ നില്പ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ അവര്‍  അടുത്തേക്ക് വന്നു ..ഞങ്ങളാ മുയലിനെ തൊട്ടും തലോടിയും നിന്നു.ഫോട്ടോയെടുക്കാന്‍ തുനിഞ്ഞ എന്നെ ആ സ്ത്രീ കൈയാട്ടി വിലക്കി. 20 രൂപ കൊടുത്താലേ മുയലിനൊപ്പം ഫോട്ടോയെടുക്കാന്‍ സമ്മതിക്കുകയൊള്ളൂ എന്ന് പറഞ്ഞപ്പോള്‍  അതും സമ്മതിച്ച് പല പോസുകളിലും  ഞങ്ങള്‍  ഫോട്ടോയെടുത്തു.കൂട്ടത്തില്‍  ആ വൃദ്ധയെയും ഒന്ന് പോസ് ചെയ്യിപ്പിച്ചു..മുകളിലേക്കുള്ള വഴികളിലെല്ലാം അങ്ങിങ്ങായി ഇത്തരം സ്ത്രീകള്‍ മുയലുമായി നില്‍പ്പുണ്ടായിരുന്നു..ക്ഷേത്രമുറ്റത്ത് നിറയെ ആള്‍ക്കാരുണ്ടായിരുന്നു.മാനിന്റെയും യാക്കിന്റെയും കൊമ്പുകള്‍ ക്ഷേത്രച്ചുമരുകളെ അലങ്കരിച്ചിരുന്നു..മൂന്നു തട്ടുകളിലായി നിര്‍മ്മിച്ച  ഈ പുരാതന ക്ഷേത്രത്തിന് ഒരുപാട് പൌരാണിക ഇതിഹാസങ്ങള്‍ സഞ്ചാരികളോട്പങ്കുവെക്കാനുണ്ടായിരുന്നു.


ക്ഷേത്രത്തിന്റെ തോട്ടപ്പുറത്തായി ഒരു ചെറിയ മൈതാനത് നിറയെ ആള്‍ക്കാര്‍  കൂടിനില്‍പ്പുണ്ടായിരുന്നു .ഒരു അത്യപൂര്‍വ കാഴ്ച്ചയാണ് ഞങ്ങളവിടെ കണ്ടത് "ഹിമാലയന്‍ യാക്ക്".ആദ്യമായിട്ടാണ് ഞങ്ങള്‍ യാക്കിനെ കാണുന്നത് .പരമ്പരാഗത വേഷമണിഞ്ഞ 2 കുട്ടികള്‍ അതിന്റെ പുറത്തിരിക്കുന്നു. തെല്ലു ഭയത്തോടെയാണെങ്കിലും 2 പേരും നല്ല സന്തോഷത്തിലാണ് . യാത്രികരെ ഹിമാച്ചലുകാരുടെ പരമ്പരാഗത വേഷം അണിയിപ്പിക്കുന്ന ഒരു സ്ത്രീയെ കണ്ടു ഞങ്ങള്ങ്ങോട്ടെക്ക് ചെന്നു .ദേ കിടക്കുന്നു ഹിമാച്ചലുകാരുടെ പരമ്പരാഗത വേഷമണിഞ്ഞ ഒരു മലയാളി കുടുംബം. 30 രൂപ കൊടുത്ത് കുറച്ചു നേരത്തേക്ക്‌ ഞാനും ഹിമാച്ചലുകാരനായി മാറി   .മലയാളി കുടുംബത്തോട്കുശലാന്വേഷണങ്ങള്‍ നടത്തി കൂടെ ഒരു ഫോട്ടോയുമേടുത്തിട്ടാണ് ഞങ്ങള്‍ നേരെ താമസസ്ഥലത്തേക്ക് തിരിച്ചത്‌..നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു.കടുത്ത തണുപ്പിലൂടെ കുറേനേരം നടന്നതു കൊണ്ടാവണം മുറിയിലെത്തിയതും ഒരൊറ്റ വീഴ്ച്ച ... മുന്നേ കണ്ടാസ്വദിച്ച മായാകാഴ്ച്ചകളുടെ മൃദുമെത്തയിലേക്ക് ...


മനോഹരം ഈ പൊള്ളാച്ചി.

തമിഴ്നാട്ടിലെ കോയമ്പത്തുര്‍ ജില്ലയിലെ  മനോഹരമായ ഒരു പട്ടണമാണ് പൊള്ളാച്ചി. പ്രകൃതി സമ്പത്തിന്റെയും സമ്പല്‍ സംമ്രിദിയുടെയും നാട് . മുടികൊണ്ടചോളനല്ലൂര്‍ എന്നാണ്‌ കുലോത്തുങ്കന്‍ മൂന്നാമന്റെ കാലത്ത് പൊള്ളാച്ചി അറിയപ്പെട്ടിരുന്നത്. വ്യവസായവും കൃഷിയുമാണ് പൊള്ളാച്ചിക്കാരുടെ ഇഷ്ടമേഖല. 
തലയുയര്ത്തി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും, റോഡുകള്‍ക്കിരുവശവും കറുപ്പും വെളുപ്പും ചായം പൂശി തണലേകി നില്‍ക്കുന്ന പുളിമരങ്ങളും, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലുകളും, സുഖലോലുപമായ കാലാവസ്ഥയും, വെള്ളക്കെട്ടുകളും, മനം കൊതിക്കുന്ന കാഴ്ച്ചകളുമായി നിത്യകന്യകയായി യാത്രികരെ മാടിവിളിക്കുകയാണ് പൊള്ളാച്ചി. ഏഷ്യയിലെ ഏറ്റവും വലിയ ശര്‍ക്കരച്ചന്ത പൊള്ളാച്ചിക്ക് സ്വന്തമാണ്.
കാലിച്ചന്തയും ആക്രിച്ചന്തകളും പൊള്ളാച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. ഇതുകൊണ്ടുതന്നെയാണ് യാത്രികരുടെയും സിനിമാക്കാരുടേയും ഇഷ്ട സ്ഥലമായി പൊള്ളാച്ചി മാറിയത്...

ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

യാത്രാ ചിത്രങ്ങള്‍ # 2


ഞാന്‍ ചെയ്ത യാത്രകളെല്ലാം വളരെയധികം മനോഹരങ്ങളായിരുന്നു. എങ്കിലും ഞാനേറെ ഇഷ്ടപ്പെടുന്നതും ഓര്‍ക്കാനാഗ്രഹിക്കുന്നതും എന്റെ സുഹൃത്തുക്കളുടെ കൂടെ മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും നടത്തിയ യാത്രയാണ്.ഫാറൂഖ്  കോളേജിലെ എന്റെ ക്ലാസ്സ്‌മേറ്റ്സിന്റെ കൂടെ 2006ല്‍ നടത്തിയ ആ യാത്ര ...

റാഫ്ടിംഗ് @ കുളു

എടാ നമുക്കൊരു ട്രിപ്പ് നടത്തിയാലോ? എന്റെ ചോദ്യം കേട്ടപ്പോഴേക്കും ഉത്തരം റെഡി ! എങ്ങോട്ടാ പോവുക? അല്‍പ്പ നേരം മൂവരും ചിന്തയിലാണ്ടു. എടാ നമുക്ക് ഹിമാച്ചലിലേക്കാക്കിയാലോ? ചോദ്യം വീണ്ടും എന്റെ വക. ആയിക്കോട്ടെ നീ പ്ളാന്‍  ചെയ്യ് എന്ന് രണ്ടാമന്‍. എന്റെ അനിയനും കുറച്ചു സുഹൃത്തുക്കളും നേരത്തെ അവിടെ പോയിട്ടുണ്ട് അവരോട് വിശദവിവരങ്ങള്‍ ഞാന്‍  ചോദിക്കാം മൂന്നാമന്റെ വക. അപ്പൊ എന്ന് പോകും? നീ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യ് നമുക്ക് അടുത്ത മാസം തന്നെ പോകാം. ഒടുവിലാ ദിവസം വന്നെത്തി. കാലിക്കറ്റ്‌ നിന്നും മംഗള എക്സ്പ്രെസ്സില്‍ നേരെ ആഗ്രയിലേക്ക്. ലോകാത്ഭുതവും, കോട്ടയും, ചരിത്ര ശേഷിപ്പുകളും സന്ദര്‍ശിച്ച് തിരികെ ഡല്‍ഹിയിലേക്ക് കൂട്ടിന് ഒരു ഡാനിഷ് കമിതാക്കളും. തോമസും റെബേകയും 
ഡല്‍ഹിയില്‍  കുറെ സ്ഥലങ്ങളില്‍  അവരോടോന്നിച്ചു ചുറ്റിയടിച്ച് ബസില്‍  നേരെ മണാലിയിലേക്ക് .അയ്യോ പറയാന്‍ മറന്നു. ഈ സായിപ്പന്മാരുടെ ഒരു കാര്യമേ? ഡല്ഹി ജുമാമസ്ജിദ് സന്ദര്ശനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോ തോമസ്‌ ഇരുന്നൂറ്റമ്പത് പേജുള്ള ഒരു പുസ്തകവുമായി ഞങ്ങളുടെ അടുക്കല്‍  വന്നു. എന്തിനായിരുന്നെന്നോ ഒരു പ്രത്യേകതരം ഐസ്ക്രീമിനു പ്രസിദ്ധമാണത്രെ ജുമാമസ്ജിദിനു അടുത്തുള്ള ഒരു തെരുവ്. ഉടനെ റെബേക shall we go there ? ഞങ്ങള്‍ ഒന്നും ആലോചിച്ചില്ല. നമ്മടെ നാട്ടില്‍ വന്നിട്ട് സായിപ്പന്മാര്‍ക്ക് ഒരു ഐസ്ക്രീം വാങ്ങിക്കൊടുക്കാന്‍  പറ്റിയില്ലെങ്കി ആര്ക്കാ മോശം? ഞമ്മക്ക് തന്നെ. നടന്നു കുറെ നേരം നടന്നു. പുസ്തകത്തിലെ അഡ്രസ്‌ ചോദിച്ച് ഏകദേശം 2 കിലോമീട്ടെരെങ്കിലും നടന്നു കാണും. അവസാനം ഞങ്ങള്‍ ആ തെരുവിലെത്തി.
യാത്ര ഗൈഡില്‍  പറഞ്ഞ പോലെ ആ തെരുവ് മുഴുവനും ഈ പ്രത്യേകതരം ഐസ്ക്രീമിന്റെ കടകളായിരുന്നു. ആവേശത്തോടെ ഞങ്ങള്‍  ഐസ്ക്രീം ഓര്‍ഡര്‍ ചെയ്തു. കടക്കരാന്‍  ഫ്രിഡ്ജില്‍  നിന്നും ഐസ് പുറത്തേക്ക് എടുത്തപ്പോ ഞാന്‍ തോമസിന്റെ മുഖത്തെക്കൊന്നു നോക്കി. ആകാംഷയോടെ കാത്തിരിക്കുകയാനവന്‍. കടക്കാരന്‍  ഐസ് എടുത്ത് തോമസിനു നേരെ നീട്ടിയപ്പോഴല്ലേ അബദ്ധം മനസ്സിലായത്‌. ബുക്ക് വായിച്ചു 2 കിലോമീറ്റര്‍  അലഞ്ഞ് കണ്ടുപിടിച്ച സാധനം നമ്മുടെ നാട്ടില്‍  കണ്ടു വരാറുള്ള സാക്ഷാല്‍  കുള്‍ഫി. ഒന്നും മിണ്ടാതെ ഞങ്ങള്‍ കാശും കൊടുത്ത് പുറത്തിറങ്ങി. തോമസിനോടും റെബേകയോടും യാത്ര പറഞ്ഞ് നേരെ മണാലിയിലേക്കുള്ള യാത്ര തുടങ്ങി.
രാത്രി പത്തിന് തുടങ്ങിയ യാത്ര പിറ്റേന്ന്കാലത്ത് 7ണിക്കാണവസാനിച്ചത്.ബസ്സില്‍ നിന്നും പുറത്തിറങ്ങിയ പാടെ ദേഹമാസകലം തണുപ്പ് അരിച്ചു കേറാന്‍  തുടങ്ങിയിരുന്നു. സമയം പതിനൊന്ന്.തണുപ്പ് മെല്ലെ വെയിലിനു വഴിമാറിക്കൊടുത്തു. ഞങ്ങള്‍ യാത്ര തുടങ്ങി. വ്യാസ് നദീ തീരത്തെ കുളു എന്ന ഈ കൊച്ചു പട്ടണം ദേവന്മാരുടെ താഴ്‌വാരം എന്നാണ് അറിയപ്പെടുന്നത്. ആപ്പിള്‍  തോട്ടങ്ങളുടെ നാട് എന്നും കുളു അറിയപ്പെടുന്നു.റാഫ്ടിംഗ് നടത്തുക എന്ന ഉദ്ധേശത്തോടെ നദിക്കരയിലെ ഒരു റാഫ്ടിംഗ് ക്ലബ്ബിലെത്തി ബോട്ട് ബുക്ക്‌ ചെയ്തു.പ്രത്യേക സുരക്ഷ സജ്ജീകരണങ്ങളോടെ ഞങ്ങളെല്ലാവരും ബോട്ടില്‍  കയറിപ്പറ്റി.റബ്ബരിനാല്‍  നിര്മ്മിച്ച കനമില്ലാത്ത ഒരു പ്രത്യേക തരം ബോട്ടായിരുന്നു അത് . വ്യാസ് നദിയിലെ പാറക്കെട്ടുകളെയും കടുത്ത തണുപ്പിനെയും അവഗണിച്ച് ബോട്ടിനെ മുന്നോട്ടു നയിക്കുന്ന റാഫ്ടിംഗുകാരെ എത്ര പ്രശംസിച്ചാലും മതി വരില്ല. അത്ര വിദഗ്ദമായാണ് അവര് ബോട്ടിനെ മുന്നോട്ടു നയിക്കുന്നത്. ഇടയ്ക്കു തുഴ കൊണ്ട് തണുത്ത വെള്ളത്തെ ഞങ്ങളുടെ ദേഹത്തേക്ക് തട്ടിത്തെറിപ്പിച്ചും ചെറിയ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ താഴത്തെ വെള്ളച്ചാട്ടതിലെക്ക് കുതിച്ചു ചാടിയും അവര്‍  ഞങ്ങളെ ആനന്ദിപ്പിച്ചു. സത്യത്തില്‍  ഉള്ള് നിറയെ ഭയമായിരുന്നു. അത്രയ്ക്ക് അപകടം നിറഞ്ഞതായിരുന്നു ആ യാത്ര. ഉള്ളിലെ പേടി പുറത്തു കാണാതിരിക്കാനായി യാത്രയിലുടനീളം ഞങ്ങള്‍ മൂന്നു പേരും ആര്പ്പുവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതു കേട്ടിട്ടെന്ന വണ്ണം അടുത്തുകൂടെ പോകുന്ന മറ്റു ബോട്ടിലുള്ളവര്‍  ഏറ്റു വിളിക്കും സന്തോഷം കൊണ്ടോ പേടി കൊണ്ടോ ? സന്തോഷം തന്നെയാണ് യാത്രയുടെ അവസാനം.ഒടുവില്‍  ഫിനിഷിംഗ് പൊയന്റിലെത്തിയപ്പോഴേക്കും ആകെ നനഞു തണുത്ത് വിറക്കുകയായിരുന്നു ഞങ്ങള്‍  മൂവരും. ജീവിതത്തില്‍  ആദ്യമായിട്ടാണ് ഇത്രയും സാഹസികമായ ഒരു യാത്ര ഞങ്ങള്‍ നടത്തിയത്.


ഫോട്ടോ കടപ്പാട് : കുല്ഫി & സ്ട്രീറ്റ് ഗൂഗിളിനോട്

കന്നി ലോറി യാത്ര ....

വെള്ളക്കോര്‍ ഉദ്യോഗം രാജി വെച്ച് ഗള്‍ഫിലേക്ക് വിമാനം കയറാന്‍ ആശിച്ചു നടക്കുന്ന കാലം. കാലമെന്ന് പറയുമ്പോള്‍ അധികമൊന്നുമായിട്ടില്ല കേട്ടോ ഒന്നര കൊല്ലം മുന്‍പ് 2012 ലെ റംസാന്‍ മാസം. അത്താഴവും സുബ്ഹി നമസ്കാരവും കഴിഞ്ഞു ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ ഒരു പത്ത് -പതിനൊന്നുമണി വരെ ഉറക്കം തന്നെ. വേറെ പണിയൊന്നുമില്ലല്ലോ? ഉറങ്ങിയെണീറ്റാല്‍ കുളിയും കഴിഞ്ഞു നേരെ അങ്ങാടിയിലേക്ക്. അപ്പോഴേക്കും ഉച്ചമയക്കത്തിനായ് അധികം പേരും അവരവരുടെ വീടുകളിലെത്തിയിട്ടുണ്ടാവും. അങ്ങാടിയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൂരയില്‍ എന്നെപ്പോലെ ജോലിയില്ലാത്തവരും ലീവ് എടുത്തവരുമായ കുറച്ചു പേര്‍ എപ്പോഴും ഉണ്ടാവുമെന്നുള്ളതാണ് ഏക ആശ്വാസം. എന്റെ ധാരണ തെറ്റിയില്ല.
കൂരയിലെ കവുങ്ങിന്‍ പാത്തികള്‍ക്ക് മുകളിലായി മൂന്നാലു പേര്‍ സോറ പറഞ്ഞിരുപ്പുന്ടായിരുന്നു.അവര്‍ക്കിടയിയിലേക്ക് കേറി ചെല്ലുമ്പോഴേ ചോദ്യം വരും ''എന്തായി അന്റെ വിസന്റെ കാര്യം? വല്ലതും നടക്കുമോ? വല്ല കാര്യവുമുണ്ടായിരുന്നോ ആ ജോലി കളയാന്‍ ? ''കഴിഞ്ഞ ഒന്നരമാസമായി ഈ ചോദ്യം സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങിയതിനാല്‍ ഉത്തരം ഒരു ചെറു ചിരിയിലൊതുക്കി അവരുടെ കൂടെ ഞാനും കൂടും. ആ സമയത്താണ് MKT നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഉടമസ്ഥനും ഡ്രൈവറും അതിലുപരി എന്റെ അയല്‍വാസിയുമായ ഷൌക്കത്ത് ഞങ്ങളുടെ ഇടയിലേക്ക് വന്നത്. സംസാരത്തിനിടെ അവനോടു ഞാന്‍ വെറുതെയൊന്നു ചോദിച്ചു ''അന്റെ ലൊറീലു ഞാന്‍ ക്ലീനറായി പോരട്ടെ? ''ഉടനെത്തന്നെ അവന്റെ മറുപടി ''കളിയാക്കണ്ട ഇജ്ജൊക്കെ വല്യ ഉദ്യോഗസ്ഥനല്ലേ,വണ്ടിപ്പണി അനക്കൊക്കെ മോശത്തരമല്ലേ? അല്ലടോ ഞാഞാന്‍  കാര്യായിട്ട് ചോദിച്ചതാ. എന്നാ നാളെ അത്താഴം കഴിച്ചിട്ട് ഇറങ്ങിക്കോ നമുക്ക് മൈസൂര്‍ക്ക്‌ പോകാം. അവന്റെ മറുപടി കേട്ടതും ഞാന്‍  ആവേശത്തിലായി പുതിയൊരു ജോലി കിട്ടിയതിന്റെയല്ല. ഒരു പാടു നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സ്വപ്നം പൂവണിയാന്‍  പോകുന്നതിന്റെയായിരുന്നു . ലോറിയില്‍ ഒരു ദീര്‍ഘയാത്ര ....

ആവേശത്തോടെ വീട്ടിലെത്തി ഭാര്യയോട്‌ കാര്യം പറഞ്ഞു. ഉടനെ അവളുടെ മറുപടി. ''കണ്ടോന്റെ ലോറീല് ക്ലീനറായി പോകാനാണല്ലോ ഉണ്ടായിരുന്ന പണീം കളഞ്ഞ് ഇവിടെയിരിക്കുന്നത്? എന്തേലും കാട്ടിക്കോളീ , ഇന്നോടോന്നും ചോയ്ക്കണ്ട. ''നീ പോയ്‌ പണി നോക്ക് എന്ന് ''മനസ്സില്‍'' പറഞ്ഞു യാത്ര ഞാനുറപ്പിച്ചു. പുലര്‍ച്ചെ അത്താഴം കഴിച്ചു അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം ബാഗിലാക്കി ഭാര്യയോട്‌ യാത്രയും പറഞ്ഞു ബൈക്കുമായി ഷൌകത്തിന്റെ വീട്ടിലെത്തി. തുടര്‍ന്ന് നേരെ മൊറയുരിലേക്ക്. ലോറി അവിടെ നിര്‍തിയിട്ടിട്ടുണ്ടായിരുന്നു. ബൈക്കവിടെ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ലോറിയില്‍ കയറി. കുറച്ചു നേരം വണ്ടി സ്റ്റാര്‍ട്ടിങ്ങിലിട്ടു പതിവ് പരിശോധനകള്‍ക്ക്  ശേഷം യാത്ര തുടങ്ങി. മഞ്ചേരി കഴിഞ്ഞയുടെനെ ചെറിയ തോതില്‍ മഴ പെയ്യാന്‍ തുടങ്ങി. ഡ്രൈവര്‍ ലോറി സൈഡാക്കി എനിക്ക് ആദ്യത്തെ പണി തന്നു.
പിന്നിലെ ബോഡിഫ്ലാറ്റില്‍ ടാര്‍പ്പോളിന്‍ പായ വിരിക്കാന്‍. ലോറി ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുളവാക്കുന്നതാണ് മഴ. ഫ്ലാറ്റ് നനഞ്ഞാല്‍ പഞ്ചസാര, അരി, ധാന്യങ്ങള്‍ തുടങ്ങിയ ലോഡുകള്‍ കിട്ടാന്‍ വലിയ പാടാണ്‌. മൈസൂരില്‍ നിന്നും കിട്ടുന്ന ലോഡുകളിലധികവും ഇത്തരതിലുള്ളതും. ഫ്ലെക്സ്പായ വിരിച്ചു കയറിട്ടു നന്നായി കെട്ടി ഫ്ലാറ്റിലേക്ക് വേള്ളമിറങ്ങില്ല എന്നുറപ്പ് വരുത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആദ്യ ലോറി യാത്രയുടെ ആവേശമൊന്നും എന്റെ കണ്ണുകള്‍ക്കില്ലായിരുന്നു. ഇരു വശങ്ങളിലൂടെയും കാബിന്റെ അകത്തേക്ക് വീശിയെത്തിയ തണുത്ത കാറ്റും കൊണ്ട് മെല്ലെ ഉറക്കിന്റെ പിടിയിലേക്ക് ഞാന്‍ വഴുതിവീണു. വഴിക്കടവില്‍ ഡ്രൈവര്‍ ലോറി പാര്‍ക്ക് ചെയ്തപ്പോഴാണ് ഞാനുണര്‍ന്നത്. ഉറങ്ങനാണോ പോന്നത് എന്ന ഡ്രൈവറുടെ ചോദ്യത്തിന് ആദ്യമായിട്ടല്ലേ ശരിയായിക്കൊള്ളും എന്ന മറുപടിയും കൊടുത്ത് ഞങ്ങള്‍ രണ്ടുപേരും സുബ്ഹി നമസ്കാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് പോയി.

യാത്ര തുടര്‍ന്നു. വണ്ടിയില്‍  ലോഡോന്നുമില്ലാത്തതിനാല്‍  ചെക്പോസ്റ്റില്‍  സമയം നഷ്ടമായില്ല. മുന്നില്‍  വളഞ്ഞു പുളഞ്ഞു കിടക്കുന്ന നാടുകാണി ചുരം. എത്രയോ പ്രാവശ്യം ഇതിലൂടെ യാത്ര ചെയ്തിരിക്കുന്നു. എങ്കിലും ഓരോ തവണയും വ്യത്യസ്തങ്ങളായ കാഴ്ചകളൊരുക്കിയായിരിക്കും നാടുകാണി നമ്മെ വരവേല്‍ക്കുന്നത്. മഴക്കാലം തീര്‍ന്നിട്ടില്ലതതിനാല്‍  ചുരത്തിലെ നീര്‍ച്ചോലകളെല്ലാം കുത്തിയൊഴുകുന്നത് ഇടയ്ക്കിടെ ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കാണാമായിരുന്നു. ഇടക്ക് സൈഡ് കിട്ടാന്നായി ഹോണ്‍ മുഴക്കി കുതിച്ചെത്തുന്ന ചെറു വണ്ടികളും ലോഡുമായി ചുരമിറങ്ങി വരുന്ന ലോറികളും. ഇരുട്ടിന്റെ കമ്പളം പുതച്ചുറങ്ങുകയായിരുന്ന കാടിനെ ഇടക്കെപ്പോഴോ സൂര്യരശ്മികള്‍  തട്ടിയുണര്‍ത്തി. മുളങ്കാടുകളും വന്‍മരങ്ങളും ഞങ്ങളെ മുന്നോട്ടാനയിച്ചു കൊണ്ടിരുന്നു. കാടിന്റെ സൗന്ദര്യവും ആസ്വദിച്ചുള്ള യാത്രക്കിടെ അന്നം തേടിയിറങ്ങിയ വാനരപ്പടയും പക്ഷികളും യാത്രക്ക് ഹരം പകര്‍ന്നു. ഞാന്‍ വീണ്ടും മയക്കത്തിലായി. ഇടയ്ക്കു ലോറി വലിയൊരു ഗട്ടറില്‍ വീണു, ഞെട്ടിയുണര്‍ന്ന എന്നെ വരവേറ്റത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മല്ലികതോട്ടങ്ങളായിരുന്നു.

മഞ്ഞയും, ഓറഞ്ചും, വെള്ളയും നിറങ്ങളിലായി റോഡിനിരുവശവുമുള്ള പാടങ്ങളില്‍ മല്ലിക പൂത്തുനില്‍ക്കുന്ന കാഴ്ച്ച നയനമനോഹരമായിരുന്നു. എന്റെ ആവേശം കണ്ട ഡ്രൈവര്‍ നമ്മളിതെത്ര കണ്ടിരിക്കുന്നു എന്ന രീതിയില്‍ എന്റെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു. വിളവെടുപ്പിനു തയ്യാറായി നില്ക്കുന്ന മല്ലികതോട്ടങ്ങളില്‍ അങ്ങിങ്ങായി കുറച്ചു ആള്‍ക്കാര്‍ അവരുടെ ജോലികളില്‍ മുഴുകിയിരിക്കുന്നു. ഈ മാസമവസാനത്തോടെ മലയാളിയുടെ വീട്ടുമുറ്റങ്ങളില്‍ മാവേലിയെ വരവേല്‍ക്കാന്‍ പൂക്കളങ്ങളായി മാറേണ്ടവരാണ് എന്ന വിചാരമില്ലാതെ ഇളം കാറ്റില്‍ തലയാട്ടിക്കളിക്കുകയാണ് മല്ലികപ്പൂക്കള്‍. ഓരോ ഫോട്ടൊയെടുക്കുമ്പോഴും ഇതാണ് കൂടുതല്‍ ഭംഗി എന്ന തരത്തിലായിരുന്നു തോട്ടങ്ങളുടെ കിടപ്പ്. ഞങ്ങള്‍ യാത്ര തുടര്‍ന്നു. ജീവിത മാര്‍ഗം എന്ന നിലയിലാണ് ഡ്രൈവര്‍ ഈ യാത്രയെ സമീപിച്ചെതെങ്കില്‍ തീര്‍ത്തും ഒരു വിനോദയാത്രയുടെ മൂഡിലായിരുന്നു ഞാന്‍. കാഴ്ച്ചകളെ ഓരോന്നായി പിന്നിലാക്കി ലോറി മുന്നോട്ടു കുതിച്ചു. നന്ജങ്കോടുള്ള ലോറിയാപ്പീസില്‍ ലോറി പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ഓഫിസിലേക്കു ചെന്നു വല്ല ട്രിപ്പും ഉണ്ടോയെന്നന്വേഷിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ട്രിപ്പ് കിട്ടി. നാഗമന്ഗലത്തു നിന്നും ആലുവയിലേക്ക്. വീണ്ടും ലോറി കുതിക്കാന്‍ തുടങ്ങി. ശ്രീരംഗപട്ടണം, പാണ്ഡവപുര, ബന്നര്‍ഗട്ട, സിരപ്പട്ടന അങ്ങിനെ ഒരുപാട് സ്ഥലങ്ങള്‍ ഞങ്ങള്‍ പിന്നിട്ടു. പിന്നിട്ട വഴികളിലെല്ലായിടത്തും കന്നഡ ഗ്രാമങ്ങളുടെയും ചെറു പട്ടണങ്ങളുടെയും ഭംഗി ആസ്വദിച്ചായിരുന്നു എന്റെ യാത്ര. "ചിരട്ടക്കരി" ആയിരുന്നു ഞങ്ങള്‍ക്കുള്ള ലോഡ്. നാഗമംഗലത് നിന്നും പിന്നെയും കുറെ ഉള്ളിലായിരുന്നു ഞങ്ങള്‍ക്കു എത്തിച്ചേരേണ്ടിയിരുന്ന സ്ഥലം. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലുകള്‍ക്ക് നടുവിലൂടെ  വഴിയന്വേഷിച്ചു ഒടുവില്‍ സ്ഥലത്തെത്തി. വിളവെടുപ്പ് കഴിഞ്ഞു അടുത്ത വിത്തിടലിനായി ഉഴുതിട്ടിരിക്കുന്ന വയലുകള്‍ക്ക് നടുവിലായി കറുത്ത പുകയുയരുന്നത് ഞങ്ങള്‍ ദൂരെ നിന്നും കണ്ടു.

കനത്ത പുകപടലങ്ങള്‍ പ്രദേശവാസികള്‍ക്ക് ശല്യമാകുമെന്നതിനാലാവാം ഇത്ര വിജനമായ ഒരിടത്തായി ഈ "ചിരട്ടക്കരി" നിര്‍മ്മാണം തുടങ്ങിയത്. അതും ഒരു മലയാളി, തലശ്ശേരിക്കാരന്‍ കരീം. കരി നിറച്ച ചാക്ക് കെട്ടുകളുമായി പണിക്കാര്‍ ലോഡിംഗ് തുടങ്ങി. ഡ്രൈവര്‍ ലോറിയില്‍ മയങ്ങുകയാണ്. ഏകദേശം 3 മണിക്കൂര്‍ എടുത്തു ലോഡിംഗ് പൂര്‍ത്തിയാവാന്‍. ടാര്‍പ്പായ വലിച്ചു കെട്ടാനായി ഡ്രൈവറെ വിളിച്ചുണര്‍
ത്തിയത് അവന് ഇഷ്ടമായില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. കുറച്ചകലെയുള്ള കരീംകയുടെ വീട്ടില്‍ നിന്നും നോമ്പ് തുറന്ന് സന്ധ്യയോടെ ഞങ്ങളവിടെനിന്നും തിരിച്ചു. രാത്രി ഞങ്ങള്‍ ബന്ദിപൂര്‍ കാട്ടിലെത്തി. ഇടയ്ക്കു റോഡിന്റെ വശത്തുള്ള
മുളങ്കാട്ടില്‍ ഒരു കരിവീരനെ ചെറിയൊരു മിന്നായം പോലെ കണ്ടു. ചെക്ക്‌പോസ്റ്റ്‌ അടച്ചിട്ടിരിക്കുന്നതിനാല്‍ ഇനി രാവിലെ 6 മണിക്കേ യാത്ര തുടരാന്‍ പറ്റൂ. ലോറി ക്യൂവിലിട്ടു ഞങ്ങളൊന്നു പുറത്തിറങ്ങി. ചെക്ക്‌ പോസ്റ്റിനു സമീപത്തുള്ള കടയില്‍ നിന്നും കുറച്ചു പഴവും ബ്രെഡും വാങ്ങി അത്താഴത്തിനുള്ള വകയൊരുക്കി. കൊതുകുതിരിയും കത്തിച്ചു വിന്‍ഡോ ഷട്ടറുമിട്ടു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.
ബന്ദിപ്പൂര്‍ കാട്ടിനുള്ളില്‍ ഒരു രാത്രി. തീര്ത്തും പുതിയൊരനുഭവമായിരുന്നു ആ ഉറക്കം പകല്‍ കണ്ട കാഴ്ച്ചകളെല്ലാം അയവിറക്കി രാത്രിയിലെപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കാണ്ട് വീണു. അലാറം അടിക്കുന്നത് കേട്ട് ചാടിയെണീട്ടു നോക്കിയപ്പോ സമയം പുലര്‍ച്ചെ 4 മണി. ഉടനെ ഡ്രൈവറെ വിളിച്ചുണര്‍ത്തി. പല്ലുതേപ്പും മുഖം കഴുകലും കഴിഞ്ഞു അത്താഴവും കഴിച്ചു പുറപ്പെടാനൊരുങ്ങി, 6 മണി വണ്ടികളോരോന്നായി നീങ്ങിത്തുടങ്ങി. ഗൂഡല്ലൂര്‍, നാടുഗാണി, നിലമ്പൂര്‍, പട്ടാമ്പി, മണ്ണുത്തി, ചാലക്കുടി അവസാനം ആലുവയിലെ ബിനാനിപുരത്തെത്തി. പിന്നിട്ട വഴികളിലെല്ലാം വിവിധങ്ങളായ കാഴ്ച്ചകള്‍ സമ്മാനിച്ചതായിരുന്നു എന്റെ കന്നി ലോറിയാത്ര. പിന്നീടങ്ങോട്ട് 15 ലധികം തവണ ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങള്‍, അധികവും കന്നഡ നാട്ടിലൂടെ ...ചെറുപട്ടണങ്ങള്‍, ഗ്രാമങ്ങള്‍ , കരിമ്പും ചോളപ്പാടങ്ങളും, കാലിക്കൂട്ടങ്ങള്‍, നിഷ്കളങ്കരായ ഗ്രാമീണരും, പുഴകളും, കൈത്തോടുകളും, പൂക്കളും മൃഗങ്ങളും. എത്രയെത്ര കാഴ്ച്ചകള്‍. സെപ്റ്റംബറില്‍ എന്റെ വിസ റെഡിയാകുന്നത് വരെ യാത്രകളായിരുന്നു. ലോറി യാത്രകള്‍.....



ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 









2013 ഡിസംബർ 5, വ്യാഴാഴ്‌ച

ചെരുപ്പടി ....സൌന്ദര്യത്തിന്റെ കാല്‍പ്പാടുകള്‍


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള വളരെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ചെരുപ്പടി മല.യര്‍ത്ഥ ഗ്രാമീണ ഭംഗി ഒട്ടും ചോരാത്ത മലനിര. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നു കയറ്റം ഇവിടെയും എത്തിയിട്ടുണ്ട്. ഒട്ടനവധി പാറമടകളും,തണുത്ത കാലാവസ്ഥയും, വെള്ളക്കെട്ടുകളും, പച്ച പുതച്ചു കിടക്കുന്ന താഴ്വരക്കാഴ്ചകളും ചെരുപ്പടിയെ കൂടുതല്‍ സുന്ദരിയാക്കുന്നു.പരിസര വാസികളുടെയും സമീപ ജില്ലക്കാരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍  ചെരുപ്പടിക്ക് കഴിഞ്ഞതും ഇത് കൊണ്ട് തന്നെയാണ്. ചെരുപ്പടിയുടെ മുകളില്‍ നിന്നും നോക്കിയാല്‍ താഴെ കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനക്കാഴ്ച്ചകള്‍ അത്ഭുതം ഉളവാക്കുന്നതാണ്.






















ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

യാത്രാ ചിത്രങ്ങള്‍..# 1

വര്‍ഷങ്ങള്‍ക്കു  മുന്‍പ്  ഒരു പെരുന്നാള്‍ ദിനത്തില്‍  സുഹൃത്തുക്കളോടൊപ്പം കൊടൈക്കനാലിലെക്കു നടത്തിയ യാത്രയിലെ ഒരു ദൃശ്യം ....രാവിലത്തെ കടുത്ത തണുപ്പില്‍ ഡീസല്‍ വണ്ടിക്കുണ്ടാകുന്ന സാധാരണ പ്രശ്നം. വണ്ടി തള്ളാന്‍ കൂടാതെ ആ രംഗം ക്യാമറയിലാക്കാന്‍ തുനിഞ്ഞ എനിക്ക് അവരില്‍ നിന്നും കണക്കിന് ചീത്തയും കേട്ടു ...