2013 ഡിസംബർ 10, ചൊവ്വാഴ്ച

പൊക്കനാളിലെ കാളപ്പൂട്ട്‌ ......



ഒരു യാത്രികന് കുളിരുള്ള കാഴ്ച്ചകള്‍  സമ്മാനിക്കുന്നത് ഗ്രാമങ്ങളാണെന്നാണ് എന്റെ വിശ്വാസം ..അതു കൊണ്ടു തന്നെ ഏതു യാത്രയിലും ഞാന്‍  നന്നായി ആസ്വദിക്കാറുള്ളതും എനിക്ക് ആനന്ദം നല്കിയിരുന്നതും ഗ്രാമീണ കാഴ്ച്ചകള്‍ തന്നെയായിരുന്നു. ഓരോ നാടിന്റെയും വിവിധങ്ങളായ ഗ്രാമീണ ഭംഗി വിവരണങ്ങള്‍ക്കതീതമാണ്. പച്ചപുതച്ചു കിടക്കുന്ന വയലേലകളും, മരങ്ങളും, പൂക്കളും, നാട്ടുവഴികളും,കവലകളും അങ്ങിനെ എത്രയെത്ര മനോഹരമായ കാഴ്ച്ചകളാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ആധുനികത ഗ്രാമങ്ങളുടെ കഴുത്തറുത്തപ്പോഴൊക്കെ നേരിട്ടോ അല്ലാതെയോ നമ്മളും അതില്‍ പങ്കു ചേര്‍ന്നിരുന്നില്ലേ ?ഒടുവില്‍ അക്ഷരക്കൂട്ടുകളോടൊപ്പം മനസ്സിലൂടെ മിന്നിമറയുന്ന ഒരു ഗൃഹാതുരത്വമായി അവ മാറിപ്പോയിക്കൊണ്ടിരിക്കുന്നു.
എന്‍റെ പഴയ വീട്..ഒരു ദൂരക്കാഴ്ച്ച 
പതിവില്‍  നിന്നും വേറിട്ട് എന്തെങ്കിലും എഴുതണമെന്ന ചിന്തയ്ക്ക് തിരികൊളുത്തിയത് സുഹൃത്തിന്റെ ഫേസ്ബുക്കില്‍ കണ്ട ഒരു വീഡിയോ ക്ലിപ്പായിരുന്നു.ഒരു കാളപ്പൂട്ടിന്റെ ആവേശം...ഒഴുകൂര്‍ എന്ന എന്റെ ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കിഴിശ്ശേരി എന്ന ചെറു പട്ടണത്തില്‍ നിന്നും ഒരു കിലോമീറ്ററകലെ  മഞ്ചേരി റോഡില്‍  പൊക്കനാള്‍ എന്ന പ്രദേശം.കാളപ്പൂട്ടു മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയാണ് പൊക്കനാള്‍ പുറംദേശത്തുകാര്‍ക്ക് ചിരപരിചിതമാകുന്നത്. ഇത്തവണത്തെ മത്സരം കഴിഞ്ഞ വാരം വിപുലമായിത്തന്നെ കൊണ്ടാടി.മത്സരം എന്നതിലുപരി ഒരാഘോഷം എന്ന് പറയുന്നതായിരിക്കും നന്നാവുക.   അത്രയധികം  ആവേശവും വാശിയും ഉളവാക്കുന്നതാണ് ഈ മത്സരങ്ങള്‍.ഒന്ന് രണ്ടു തവണ ഞാനും പോയിട്ടുണ്ട്.ആദ്യമായി കാളപ്പൂട്ടു മത്സരം വീക്ഷിച്ചതും ഇവിടെ നിന്ന് തന്നെയായിരുന്നു.ആ കാര്യത്തില്‍ എന്റെ ജ്യേഷ്ഠന്‍ ഭാഗ്യവാനാണ്. ഡ്രൈവറായത് കൊണ്ട് അയല്‍വാസിയായ അബൂബക്കറാക്കാന്റെ കാളക്കുട്ടന്മാരുമായി ഒരു പാട് മത്സരങ്ങള്‍ക്ക് പോകാനായി.ആ ആവേശം കൊണ്ട് തന്നെയാവും ഒരിക്കല്‍ തൊട്ടടുത്ത പ്രദേശത്ത് മുടികളയല്‍ ചടങ്ങിന് അറുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി ഞങ്ങളുടെ നാട്ടിലെത്തിയപ്പോള്‍ അതിനെ പിടികൂടാനായി അടുത്ത് ചെന്നത് .പോത്താണെങ്കി  വിരണ്ടോടിയതിന്റെ ആവേശം അവന്റെ നെഞ്ചത്തിട്ട് തീര്‍ക്കുകയും ചെയ്തു.

നമുക്ക് പോക്കനാളിലേക്ക് പോകാം.പലരുടെയും  വീട്ടുമുറ്റത്തൂടെയും, തൊടിയിലൂടെയും നടന്നു സുഹൃത്തുക്കളുമായി അവിടെയെത്തിയപ്പോഴേക്കും മത്സരം ഒരു റൌണ്ട് പിന്നിട്ടിരുന്നു.വെറ്റിലക്കൊടി പടര്‍ന്നു കയറിയ മുളങ്കാലുകള്‍ക്ക് താഴെ  താല്‍ക്കാലിക പന്തലുകളില്‍  പലതരം കച്ചവടങ്ങള്‍  പൊടി  പൊടിക്കുകയാണ്. കട്ടന്‍ കാപ്പിയും,കുലാവിയും (ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന പായസം), ഓംലെറ്റും,നെയ്യപ്പം,ഉണ്ണിയപ്പം തുടങ്ങിയ എണ്ണക്കടികളും, ഊണും, ബിരിയാണിയും വരെ. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അതിഗംഭീരമായ അനൗണ്‍സ്മെന്റും. ഇടയ്ക്കു കവുങ്ങിന്‍ തോട്ടങ്ങള്‍ക്കിടയിലായി മുറുക്കാന്‍ കൂട്ടുമായി കുറച്ചു മധ്യവയസ്കരും. ഒരു മുറുക്കാന്‍ കൂട്ടും വായിലിട്ടു ചവച്ച്‌ മുന്നോട്ടു നീങ്ങി.അവിടെ പാലക്കടാന്‍ വെട്ടുകത്തി, കൊയ്ത്തരിവാള്, മൂക്കു കയര്‍, മൂക്കു കുത്താനുപയോഗിക്കുന്ന ഇരുമ്പ് കമ്പി, ചില്ലറ കൃഷിയായുധങ്ങള്‍ എന്നിവയുമായി മൂന്നാലു കച്ചവടക്കാര്‍. അവര്‍ക്കു ചുറ്റും വിലപേശലും,കത്തിയുടെ മൂര്‍ച്ച നോക്കലുമായി "കത്തി"  വെച്ചിരിക്കുന്ന ചെറിയൊരാള്‍ക്കൂട്ടം.അവരെയും കടന്നു മുന്നോട്ടു നീങ്ങി.

പ്രത്യേകം ബണ്ട്‌ കെട്ടി മുട്ടിനു താഴെ വരെ വെള്ളംകെട്ടി നിര്‍ത്തിയ താരതമ്യേന  വലിയൊരു പാടം. പാടവരമ്പിനു ചുറ്റും ആര്‍പ്പുവിളികളുമായി വലിയൊരു പുരുഷാരം. ചേറില്‍ കുളിച്ച ഒറ്റമുണ്ടുമുടുത്തു  മത്സരങ്ങള്‍ക്ക് തയ്യാറായി നില്ക്കുന്ന കാളക്കൂറ്റന്മാരെ മൂക്കുകയറില്‍ പിടിച്ച് അടക്കിനിര്‍ത്തി നില്‍ക്കുകയാണ് കയ്യാളുകള്‍.

ഊഴത്തിനനുസരിച്ച്‌ കണ്ടത്തിലിറങ്ങുന്ന കാളകളുടെ പിരടിയില്‍ നുകപ്പാത്തി വെച്ച് പരസ്പരം ബന്ധിപ്പിച് വിസിലിനായി ശ്രദ്ധയോടെ കാത്തുനില്‍ക്കുമ്പോ കാണികളെല്ലാം നിശ്ശബ്ധമായി.വിസിലടിച്ച ഉടനെ നുകത്തിലേറിയ ഒറ്റമുണ്ടുടുത്ത ആള്‍ (കാളയുടെ "ഡ്രൈവര്‍") കാളക്കൂറ്റന്‍മാരുടെ വാല്‍ പിടിച്ചു തിരിച്ചതും ഒറ്റക്കുതിപ്പയിരുന്നു.കൂടി നിന്ന പുരുഷാരത്തിന്റെ ആര്‍പ്പു  വിളികള്‍ക്കനുസരിച്ച്‌ ഇരുവശത്തേക്കും ചേറുവെള്ളം തെറിപ്പിച്ചു കൊണ്ടുള്ള ആ ഓട്ടം...അതൊരു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. ഇടയ്ക്കു വേഗത കൂട്ടാനായി "ഡ്രൈവര്‍" കാളകളുടെ വാലില്‍ അമര്‍ത്തിക്കടിക്കുന്നത് കുറച്ചു വിഷമത്തോടെയാണെങ്കിലും ഒരു രസകരമായ കാഴ്ച്ചതന്നെയായിരുന്നു.

കൂടെയുള്ളവര്‍ കാളകള്‍ക്കു സമാന്തരമായി വലംവെച്ചോടുന്നതും ചെളിവെള്ളത്തില്‍ മറിഞ്ഞു വീഴുന്നതും, പിടഞ്ഞെണീറ്റ് വീണ്ടുമോടുന്നതും...കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഒരു ഗ്രാമീണ കാഴ്ച്ച. ഇത്തരം ആവേശക്കാഴ്ച്ചകള്‍ തന്നെയാണ് ഈ ഉത്സവങ്ങളെ നെഞ്ചോടേറ്റുന്നതും നില നിര്‍ത്തുന്നതും. വയലുകള്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് വഴിമാറിയ ഈ ഉത്തരാധുനികതയിലും ചില ഗ്രാമങ്ങളിലെങ്കിലും  ഇത്തരം ഉത്സവങ്ങള്‍ ഇന്നും നിലനില്ക്കുന്നു എന്നത് ചെറിയൊരു ആശ്വാസമാണ്...        

ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ