2013 ഡിസംബർ 8, ഞായറാഴ്‌ച

കൊഴിഞ്ഞാമ്പാറയിലെ കോഴിപ്പോര് ..

പാലക്കാട് ജില്ലയില്‍, ചിറ്റൂര്‍ താലൂക്കില്‍, പശ്ചിമഘട്ടത്തിലെ ആനമലക്കും നീലഗിരിമലക്കും ഇടയില്‍ പാലക്കാട് ചുരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊഴിഞ്ഞാമ്പാറ. ഉയരംകുറഞ്ഞ കുന്നിന്‍ മുകളിലുള്ള താരതമ്യേന നിരപ്പായ പ്രദേശങ്ങളും ചെരിഞ്ഞ പ്രദേശങ്ങളും ഇവിടെ കാണാം. ഒരു കവി പറഞ്ഞതുപോലെ അഴക് തമിഴും മനോഹര മലയാളവും അക്കാളും തങ്കയും പോല്‍ നടമാടുന്ന സംസ്കാരമുള്ള പ്രദേശമാണ് കൊഴിഞ്ഞാമ്പാറ. കൃഷ്ണപുരം ചന്തപ്പേട്ട എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ആദ്യം ചിന്ന കൊഴിഞ്ഞാമ്പാറ എന്നും പിന്നീട് കൊഴിഞ്ഞാമ്പാറ എന്നും പേരുണ്ടായി. പത്താം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയിട്ടുണ്ട്. ഈ പടയോട്ടത്തെ ഭയന്ന് അന്നത്തെ ആളുകള്‍ ഈ പ്രദേശത്തെ പല പാറകളിലും ഒളിച്ചിരുന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഒളിച്ചിരുന്ന പാറ അങ്ങനെ ഒഴിഞ്ഞാന്‍ പാറയായി മാറി. പിന്നീട് ഈ പേര് കൊഴിഞ്ഞാമ്പാറയായിത്തീര്‍ന്നു.വടുകന്‍കുളമ്പ് സുബ്രഹ്മണ്യക്ഷേത്രം, കൊഴിഞ്ഞാമ്പാറ ശിവക്ഷേത്രം, കാക്കരപ്പതി ഭഗവതീക്ഷേത്രം എന്നിവയ്ക്ക് ഏകദേശം മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. തമിഴ്-മലയാള സമ്മിശ്ര സംസ്ക്കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. പഴയ നാടന്‍ കലാരൂപങ്ങളില്‍ ഇന്ന് ശൂരസംഹാരം മാത്രമേ നിലനില്‍ക്കുന്നുള്ളു. പുരാതന നാടന്‍കലകളായ പൊറാട്ടുകളി, മൂന്നു രാജാക്കൂത്ത് എന്നിവ ഇപ്പോഴും തുടരുന്നു. കരകാട്ടം, മയിലാട്ടം ചിക്കാട്ടം, കുമ്മി, ഒപ്പാരി എന്നീ നാടന്‍കലാരൂപങ്ങളും നിലവിലുണ്ട്. ഈ പ്രദേശത്തെ പ്രധാന ഉത്സവമായ പൊങ്കല്‍ നാലു ദിവസമായാണ് ആഘോഷിക്കുന്നത്. ചന്ദനഉറൂസ് അഥവാ ചന്ദനക്കുടം എന്ന മുസ്ളീം മതക്കാരുടെ ആഘോഷം കൊഴിഞ്ഞാമ്പാറയില്‍ ആഘോഷിക്കുന്നത് പരീദ് ഔലിയാ എന്ന ജ്ഞാനിയുടെ നാമധേയത്തിലാണ്.

കൊഴിഞ്ഞാമ്പാറയില്‍  നിന്നും 7 കിലോമീറ്റര്‍ അകലെ എലിപ്പാറയിലാണ് ഞാന്‍ ജോലി ചെയ്തിരുന്ന അഹല്യ കണ്ണാശുപത്രി. ആയുര്‍വേദ ആശുപത്രി , സ്കൂള്‍,കണ്ണാശുപത്രി,ഹെരിറ്റെജ് വില്ലജ്, മാനേജ്‌മന്റ്‌ ആന്‍ഡ്‌ എഞ്ചിനീയറിംഗ് കോളേജ് ,    ഹെര്‍ബല്‍ ഗാര്‍ഡന്‍ തുടങ്ങി ഒട്ടനവധി സംരംഭങ്ങള്‍ ആ വിശാലമായ ക്യാമ്പസിനകത്തുണ്ട്‌. തലയുയര്‍ത്തി നില്ക്കുന്ന കരിമ്പനകളുടെ ഇടയില്‍  പ്രകൃതി സൌന്ദര്യം അതേപടി നിലനിര്‍ത്തി ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു നിര്‍മ്മാണ  രീതിയാണ് അഹല്യ മാനേജ്മെന്റ് കൈക്കൊണ്ടത്.മാര്‍ക്കറ്റിംഗ് എക്സിക്യുട്ടിവായിരുന്നതിനാല്‍ അധികനേരവും ഫീല്‍ഡ്       വര്‍ക്കായിരുന്നു.ചിറ്റൂര്‍,തത്തമംഗലം,വേലന്താവളം,നെന്മാറ,കൊല്ലങ്കോട്‌,ശ്രീകൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങളായിരുന്നു എന്റെ ഏരിയ.നെല്ലറയുടെ നാട്ടിലൂടെയുള്ള ബസ്‌ യാത്രകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

അതിമനോഹരമാണ് ചിറ്റൂരിലെ ഗ്രാമങ്ങള്‍. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നിന്നും കറ്റയുമായി പാടവരമ്പിലൂടെ നടന്നു പോകുന്ന പണിക്കാരത്തിപ്പെണ്ണുങ്ങള്‍ പാലക്കാടിന്റെ ഗ്രാമീണത്വം തുളുംബുന്ന ന്ന ഒരു കാഴ്ച്ചതന്നെയാണ്, തറി ഉപയോഗിച്ചുളള പരമ്പരാഗത വസ്ത്ര നെയ്ത്ത് ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. കൊല്ലങ്കോട്ടിലൂടെയുള്ള യാത്രകളില്‍ എന്നെ തഴുകിത്തലോടിയിരുന്ന   ഇളം ചുടുകാറ്റിനു പഴയ രാജവംശത്തിന്റെ വീരകഥകള്‍ ഒത്തിരി പറയാനുണ്ടായിരുന്നു.കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ദിച് പുറപ്പെടുന്ന ചെമ്പട്ടണിഞ്ഞ കോമരങ്ങള്‍ ഇവിടുത്തെ പഴക്കമേറെ ചെന്ന ഒരു കാഴ്ച്ചയാണ്. ഇവിടങ്ങളിലെ നാടന്‍ ഭക്ഷണ ശാലകളിലെ തൈര് വടയും ഇഡഡലിക്കൊപ്പം വിളമ്പുന്ന ചമ്മന്തിപ്പൊടിയും ഏറെ രുചികരവും  ഗ്രഹാതുരത്വം ഉളവാക്കുന്നതുമായിരുന്നു. 

എന്റെയുള്ളിലെ യാത്രക്കാരനെ അടക്കിനിര്‍ത്താന്‍ ഞാനൊരുക്കമായിരുന്നില്ല. ആയിടക്കാണ് കൊഴിഞ്ഞാമ്പാറയുടെ കിഴക്കന്‍ മേഖലയിലെ, പൊള്ളാച്ചിയോടു ചേര്‍ന്ന് കിടക്കുന്ന ഏതോ ഒരു ഗ്രാമത്തില്‍  കോഴിപ്പോര് നടക്കാറുന്ടെന്നറിഞ്ഞത്. ഒരു ദിവസം നെന്മാറക്കാരനായ ഒരു സുഹൃത്തിനെയും കൂട്ടി ഞങ്ങള്‍ അവിടേക്ക് പോയി .ഒരുപാട് തമിഴ് സിനിമകളില്‍ എത്രയോ തവണ ഈ കോഴിപ്പോരു കണ്ടിരിക്കുന്നു.ഇന്നിപ്പോ അത് നേരിട്ട് കാണാന്‍ ഒരവസരം വന്നിരിക്കുന്നു .
ഒരുപാട് അന്വേഷണങ്ങള്‍ല്‍ക്കൊടുവില്‍ ഞങ്ങളവിടെയെത്തി. നിയമം മൂലം നിരോധിക്കപ്പെട്ട രക്തപങ്കിലമായ മത്സരമാണെങ്കിലും ഇവിടങ്ങളിലെ ഭൂപ്രഭുക്കന്മാരുടെയും ഗ്രാമീണരുടെയും വീറും വാശിയും തെളിയിക്കുന്നത് ഇരുതല മൂര്‍ച്ചയുള്ള ചെറിയ കത്തികള്‍ കാലില്‍കെട്ടി പരസ്പരം അങ്കം വെട്ടുന്ന  ഈ പൂവന്മാരിലൂടെയായിരുന്നു. അങ്കക്കളത്തിനു  ചുറ്റും വാതുവെപ്പുകള്‍ തകൃതിയായി നടക്കുന്നുണ്ട്. "ഇവങ്കെയാരാടാ പുതു പസങ്ക" എന്ന രീതിയിലുളള അവരുടെ നോട്ടം ഞങ്ങളില്‍ തെല്ലൊരു ഭയം ഉളവാക്കി.എങ്കിലും ധൈര്യസമേതം ഞങ്ങളാ ആടുകളത്തിനടുത്തെക്ക് ചെന്നു.ആര്‍പ്പു വിളികളോടെ     പന്തയക്കോഴികളെ തമ്മിലടിപ്പിക്കുന്നതും ഹരം കണ്ടെത്തുന്നതും മലപ്പുറത്തെ ആള്‍ക്കാര്‍ക്ക് ഫുട്ബോള്‍ കളിയോടുള്ള കമ്പം പോലെ അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നായിരുന്നു.
പ്രത്യേക പരിശീലനവും പരിപാലനവും നല്‍കിയാണ്‌  അങ്കക്കോഴികളെ മത്സരസജ്ജമാക്കുന്നത്.അങ്കക്കൊഴിയുടെ കാലുകള്‍ ബലപ്പെടുത്താനും എതിരാളിയെ തുടര്‍ച്ചയായി  ആക്രമിക്കുന്നതിനുമായി  അവയുടെ ചിറകുകള്‍ കൂട്ടിക്കെട്ടി വെള്ളത്തിലെക്കെറിയുന്നു.രക്ഷപ്പെടാന്‍ വേണ്ടി കാലു കൊണ്ട് തുഴഞ്ഞു തുഴഞ്ഞു കരക്കെത്തുന്ന രീതിയാണ് അങ്കത്തിനായി ഒരുക്കുന്ന ഇവക്കുള്ള പരിശീലനമുറകള്‍. അങ്കത്തിനൊടുവില്‍ ചത്തു വീഴുന്ന
എതിരാളി, വിജയിയുടെ ആശ്രിതര്‍ക്കുള്ള  സൈഡ് ഡിഷാണ്.  ഏകദേശം 5 മുതല്‍ 7 കിലോയോളം വരുമത്രേ അങ്കക്കൊഴികളുടെ ഭാരം. പൊടി പറത്തിയുള്ള ആ പോരാട്ടം 20 മിനുട്ടോളം നീണ്ടു നിന്നു. കൂടെയൊരു ഡിജിറ്റല്‍  ക്യാമറ ഇല്ലാതിരുന്നത് അക്കാലത്തെ യാത്രകളുടെ ഒരു വലിയ പോരായ്മയായിരുന്നു. അങ്കക്കാഴ്ച്ചകള്‍ക്ക് വിരാമമിട്ടു ഞങ്ങളവിടെനിന്നും  അടുത്ത അങ്കത്തിനായി പുറപ്പെട്ടു...


ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

2 അഭിപ്രായങ്ങൾ:

  1. കൊഴിഞ്ഞാമ്പാറചരിതം വായിച്ച് സന്തോഷമായി
    ആദ്യമായാണിവിടെ ഈ ബ്ലോഗില്‍ എത്തുന്നത്

    മറുപടിഇല്ലാതാക്കൂ
  2. @ Ajith വായനക്കും അഭിപ്രായത്തിനും നന്ദി ....

    മറുപടിഇല്ലാതാക്കൂ